കോട്ടയം: ഭർത്താവിന്റെ ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി (Kottayam Teekoy acid attack). തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ദമ്പതികൾ തമ്മിൽ കുടുംബവഴക്കുണ്ടാവുകയും, ഇതിനിടെ പ്രകോപിതനായ ജോൺ ഭാര്യയുടെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബാലാമണിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ബാലാമണിയുടെ മരണത്തെ തുടർന്ന് കൊലക്കുറ്റം ചുമത്തിയാണ് പോലീസ് ജോണിനെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ തയ്യൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അന്തരിച്ച ബാലാമണി. സജോ, സോന എന്നിവർ മക്കളാണ്. ബാലാമണിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു.
Story Summary: A 50-year-old woman named Balamani died at Kottayam Medical College after her husband poured acid on her during a family dispute in Teekoy. The Erattupetta police have arrested and remanded the husband, John, on murder charges following her demise.

