കൊച്ചി: എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികളിൽ കർശന നിർദേശങ്ങളുമായി കോടതി (Pariyathukavu Land Dispute). വരും ശനിയാഴ്ചയ്ക്കുള്ളിൽ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചു. നടപടികൾ പൂർത്തിയാക്കി കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണം. ഒപ്പം, ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കാൻ ആലുവ റൂറൽ പോലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം, പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയോടാണ് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഷയത്തിൽ മൂന്ന് ദിവസത്തിനകം ഡിജിപിയുടെ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആഭ്യന്തരമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. പോലീസ് നടപടികളിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം (മെയ് 20) രാവിലെയാണ് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധികൃതർ കുടിയൊഴിപ്പിക്കലിനായി എത്തിയത്. അഡ്വക്കേറ്റ് കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. ജനകീയ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെടുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ലാത്തിച്ചാർജ് ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രതിഷേധക്കാർ ആരോപിച്ചു.
മുൻപും പലതവണ ഇവിടെ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും ജനകീയ പ്രതിരോധത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. എന്നാൽ ഇത്തവണ ഒഴിഞ്ഞുപോകാൻ കർശന നിലപാടിലാണ് അധികൃതർ. അതിനിടെ, കുടിയൊഴിപ്പിക്കൽ തടസ്സപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ തടിയിട്ടപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.
Story Summary: The Perumbavoor Munsiff Court has ordered authorities to complete the eviction drive at Pariyanthukavu SC colony by Saturday under police protection. Following violent protests and alleged police baton-charge during the drive, Home Minister Ramesh Chennithala has sought an immediate report from the Home Secretary.

