തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ ഭരണശൈലിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബിജെപി നേതാവും കഴക്കൂട്ടം എംഎൽഎയുമായ വി. മുരളീധരൻ (V Muraleedharan). മുസ്‌ലിം ലീഗിന്റെ കടുത്ത പിടിവാശികൾക്ക് വഴങ്ങിയാണ് നിലവിലെ സർക്കാർ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയിൽ രണ്ടാമൻ പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നത് വ്യക്തമാണ്. എന്നാൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതിലൂടെ സർക്കാർ നൽകുന്ന സന്ദേശം വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“21 അംഗ മന്ത്രിസഭയിൽ 12 പേരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിൽ തെറ്റില്ല, എന്നാൽ അതിന്റെ പേരിൽ ഭൂരിപക്ഷ സമുദായത്തെ പൂർണ്ണമായി അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.” – വി. മുരളീധരൻ പറഞ്ഞു.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് ആവർത്തിക്കുന്ന വി.ഡി. സതീശൻ, ബിഷപ്പ് ഹൗസുകൾ സന്ദർശിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി ചർച്ച നടത്തുന്നതിലും യാതൊരു മടിയും കാണിക്കുന്നില്ല. മുഖ്യമന്ത്രിക്ക് എൻഎസ്എസ്, എസ്എൻഡിപി നേതൃത്വങ്ങളോട് മാത്രമാണോ ഇത്രയധികം അവമതിപ്പെന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ, ശബരിമല നാമജപ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത മുഴുവൻ കേസുകളും സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
Story Summary: BJP leader and Kazhakkoottam MLA V. Muraleedharan criticized the new government’s functioning, alleging that it is succumbing to Muslim League’s pressure. He questioned the cabinet composition and the government’s perceived bias against majority community leadership while demanding the withdrawal of all Sabarimala protest cases.

