തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം നൽകി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ആരോപണങ്ങളെല്ലാം അജിത് കുമാർ പൂർണ്ണമായി നിഷേധിച്ചതായാണ് വിവരം.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ ആലപ്പുഴയിൽ നിന്ന് വിളിച്ചുവരുത്തി കേസ് ഡയറി (CD) പരിശോധിച്ചെന്നും, കേസ് അട്ടിമറിച്ച് കോടതിയിൽ സമർപ്പിക്കുന്നതിനായി ‘റെഫർ റിപ്പോർട്ട്’ തയാറാക്കാൻ നിർദേശിച്ചെന്നും എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ മൊഴി നൽകിയിരുന്നു. എന്നാൽ, താൻ ഇത്തരത്തിലുള്ള യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നാണ് അജിത് കുമാറിന്റെ വാദം.
അജിത് കുമാർ സമർപ്പിച്ച വിശദീകരണം ഡിജിപി വിശദമായി പരിശോധിച്ചു വരികയാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനൊപ്പം ഈ വിശദീകരണവും വൈകാതെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഇതിനുശേഷമായിരിക്കും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിർണായക നടപടികൾ ഉണ്ടാവുക. അജിത് കുമാറിന് ചാർജ് മെമ്മോ നൽകാനോ സസ്പെൻഡ് ചെയ്യാനോ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്.
ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ ഒഴിവുവരുന്ന ഡിജിപി സ്ഥാനത്തേക്ക് ഏറ്റവും സീനിയറായ എം.ആർ. അജിത് കുമാറാണ് എത്തേണ്ടത്. എന്നാൽ കേസിൽ ചാർജ് മെമ്മോ നൽകുകയാണെങ്കിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം തടഞ്ഞുവെക്കാൻ സർക്കാരിന് സാധിക്കും.
Story Summary: ADGP M.R. Ajith Kumar submitted his explanation to the DGP, denying allegations of attempting to sabotage the Navakerala Sadas gunman assault case. As he is next in line for promotion to DGP post this month, any potential charge memo from the Home Department could delay his promotion.


