ഗോണ്ട: ഉത്തർപ്രദേശിലെ സരയൂ നദിയിൽ കുളിക്കാനിറങ്ങിയ 30 വയസ്സുകാരനെ മുതല ആക്രമിച്ചു നദിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഗ്രേറ്റർ നോയിഡ സ്വദേശിയായ ദീപക് ശർമ്മയെയാണ് നദിയിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലും ഇയാളെ കണ്ടെത്താനായിട്ടില്ല.(Man Dragged Away By Crocodile In Saryu River During Funeral Rituals In Uttar Pradesh)
തന്റെ ഭാര്യാമാതാവ് ഊർമ്മിളാ ദേവിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായാണ് ദീപക് ശർമ്മ ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിൽ എത്തിയത്. നദീതീരത്ത് ചിതയൊരുക്കുന്നതിനായി കുഴിയെടുക്കാൻ സഹായിച്ചതിന് ശേഷം, ശരീരമാകെ പുരണ്ട മണ്ണും ചാരവും കഴുകിക്കളയാനായി ഇയാൾ നദിയിലിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തിനടിയിൽ നിന്നും പെട്ടെന്ന് ഉയർന്നുവന്ന ഒരു ഭീമൻ മുതല ദീപക്കിന്റെ തലയിൽ കടന്നുപിടിക്കുകയും നിമിഷങ്ങൾക്കകം നദിയുടെ ആഴങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയുമായിരുന്നു.
നദിയിലിറങ്ങരുതെന്ന് ചിതയൊരുക്കാൻ എത്തിയവർ ദീപക്കിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഈ മുന്നറിയിപ്പുകൾ അവഗണിക്കുകയാണുണ്ടായത്, എന്നാണ് സംഭവത്തിന് സാക്ഷിയായ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞത്. ദീപക് ശർമ്മയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും നിലവിളി കേട്ട് പ്രദേശവാസികളും വഞ്ചിക്കാരും ഓടിയെത്തി ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും വൈകുന്നേരമായിട്ടും ഇയാളെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പ്രാദേശിക പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം നൽകിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ലഖ്‌നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്തനിവാരണ സേനയെ തെരച്ചിൽ ശക്തമാക്കാനായി അധികൃതർ അടിയന്തരമായി വിളിച്ചുവരുത്തിയിട്ടുണ്ട്. കാണാതായ യുവാവിനായി നദിയിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.
Story Summary
A 30-year-old man named Deepak Sharma was dragged into the Saryu River by a crocodile while bathing after attending his mother-in-law’s funeral in UP’s Gonda district. Despite warnings from onlookers, the victim entered the water and was pulled under within seconds, prompting an ongoing search operation by the SDRF.

