ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ മുപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെയും പതിമൂന്ന് വയസ്സുകാരനായ മകനെയും വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി ( Govindpuri Double Murder Case). ഷർദ്ദ സാഹു, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കവർച്ചാ ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെയാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്.
ആഴ്ചച്ചന്തകളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന വിഷ്ണു സാഹു അർദ്ധരാത്രി 12.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഭാര്യയുടെയും മകന്റെയും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേമന്ത് തിവാരി പറഞ്ഞു. അലമാരകളിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ക്രൈം ബ്രാഞ്ചും ഫോറൻസിക് ലബോറട്ടറി സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൊലപാതകത്തിനും കവർച്ചയ്ക്കും പോലീസ് കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary: A 38-year-old homemaker, Sharda Sahu, and her 13-year-old son were found stabbed to death inside their residence in southeast Delhi’s Govindpuri area. The incident came to light when the woman’s husband, Vishnu Sahu, a fruit and vegetable vendor, returned home around midnight and found the door latched from the outside.

