Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaകനൽവഴികൾ താണ്ടി മുഖ്യമന്ത്രി കസേരയിലേക്ക്: പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും തിരുത്തി ഇനി കേരളത്തിൽ...

കനൽവഴികൾ താണ്ടി മുഖ്യമന്ത്രി കസേരയിലേക്ക്: പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും തിരുത്തി ഇനി കേരളത്തിൽ VD സതീശൻ യുഗം | VD Satheesan Profile

🎙️ Latest Podcast

തിരുവനന്തപുരം: രാഷ്ട്രീയത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെയും ഗ്രൂപ്പ് സമവാക്യങ്ങളെയും പാടെ തകർത്തുകൊണ്ടാണ് വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പതിവ് രാഷ്ട്രീയ രീതികളെ അട്ടിമറിച്ച് സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലെ വലിയൊരു വിസ്മയമായി മാറുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ‘വിസ്മയങ്ങൾ വരാനിരിക്കുന്നു’ എന്ന് അണികളോട് പറഞ്ഞ നേതാവ്, ഇന്ന് സ്വയം ഒരു വിസ്മയമായി ചരിത്രത്തിലേക്ക് നടന്നു കയറുന്നു.(VD Satheesan Profile From Opposition Leader To Kerala Chief Minister Historic Journey)

നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ഇല്ലാതിരുന്നിട്ടും, ജനവികാരം മാനിച്ചുകൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഒരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. മുൻപ് ഒരു തവണ പോലും മന്ത്രിയായി ഭരണപരിചയമില്ലാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. എന്നിട്ടും വി.ഡി. സതീശൻ എന്ന പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനിവാര്യമായി മാറിയത് തെരുവുകളിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തിയ ആയിരക്കണക്കിന് ജനങ്ങളുടെയും അണികളുടെയും പിന്തുണയോടെയാണ്. ജനവികാരത്തിന് മുകളിലല്ല ഒരു സംഘടനാ കീഴ്‌വഴക്കങ്ങളും പാരമ്പര്യവുമെന്ന് തെളിയിച്ചുകൊണ്ടാണ് സതീശൻ ഇന്ന് ഭരണമേൽക്കുന്നത്.

എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്തുനിന്നാണ് അദ്ദേഹത്തിന്റെ അതിശക്തമായ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായത്. 2001-ൽ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് എത്തിയതോടെയാണ് സതീശന്റെ രാഷ്ട്രീയ കഴിവും പ്രാഗത്ഭ്യവും കേരളം തിരിച്ചറിയുന്നത്. സ്‌കൂൾ കാലം മുതൽക്കേ മികച്ച പ്രസംഗകനായിരുന്ന അദ്ദേഹം, നിയമസഭയിലെത്തിയതോടെ കോൺഗ്രസിന്റെ ഏറ്റവും മൂർച്ചയുള്ള ശബ്ദമായി മാറി. സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ അണയറയിൽ സജ്ജമാക്കിയത് അദ്ദേഹമായിരുന്നു. ബൗദ്ധിക സംവാദങ്ങളും വി.ഡി. സതീശനെ കോൺഗ്രസിന്റെ ഭാവിയുടെ നേതാവായി അടയാളപ്പെടുത്തി.

തുടർച്ചയായി ഭരണം നഷ്ടപ്പെട്ട് പൂർണ്ണമായും തകർന്നടിഞ്ഞ കോൺഗ്രസ് മുന്നണിയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തത്തോടെയാണ് 2021-ൽ അദ്ദേഹം പ്രതിപക്ഷ നേതാവായത്. പിന്നീട് സഭയ്ക്കകത്തും പുറത്തും കോൺഗ്രസിന് പുതുജീവൻ ലഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. സതീശന്റെ ചോദ്യങ്ങളുടെ മൂർച്ച പിണറായി സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കി. കൃത്യമായ രാഷ്ട്രീയ ആസൂത്രണം, സോഷ്യൽ എൻജിനീയറിംഗ്, എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം നിർത്താനുള്ള നയതന്ത്രം, ജനമനസ്സറിഞ്ഞുള്ള പ്രഖ്യാപനങ്ങൾ എന്നിവയിലൂടെ ഇത്തവണ യു.ഡി.എഫിനെ 102 സീറ്റുകളുടെ വമ്പൻ വിജയത്തിലേക്കാണ് സതീശൻ നയിച്ചത്. ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മർമ്മമറിയുന്ന നേതാവാണെന്ന് തെളിയിച്ച അദ്ദേഹം അനായാസമായാണ് നിയമസഭാ തെരഞ്ഞെടുപ്പും പിടിച്ചെടുത്തത്. ഒടുവിൽ ‘പട നയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ’ എന്ന് അണികളും പൊതുസമൂഹവും ഒരുപോലെ പ്രഖ്യാപിച്ചതോടെയാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് അർഹതയോടെ നടന്നു കയറുന്നത്.

Story Summary

Breaking all traditional political conventions and group dynamics, VD Satheesan takes oath as the 13th Chief Minister of Kerala today. Despite having no prior ministerial experience, his exceptional leadership as Opposition Leader and tactical brilliant strategies led the UDF to a historic victory of 102 seats.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.