ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചതിലും കുറഞ്ഞ വരുമാനത്തിലും പ്രതിഷേധിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികൾ ഇന്ന് താൽക്കാലിക പണിമുടക്ക് നടത്തും. ആപ്പ് അധിഷ്ഠിത ടാക്സി ഡ്രൈവർമാരോടും ഡെലിവറി ജീവനക്കാരോടും ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെ സേവനങ്ങൾ നിർത്തിവെക്കാൻ ‘ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്‌സ് യൂണിയൻ’ (GIPSWU) ആഹ്വാനം ചെയ്തു.(Gig Workers Nationwide Temporary Strike On Saturday Over Fuel Price Hike)
കഴിഞ്ഞ ദിവസം പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 97.77 രൂപയായും ഡീസൽ വില 90.67 രൂപയായും ഉയർന്നു. ഹൈദരാബാദിൽ പെട്രോൾ വില ലിറ്ററിന് 110.8 രൂപയിലും ഡീസൽ വില 98.9 രൂപയിലുമെത്തി. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 105 ഡോളറായി ഉയർന്നതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. 2022 ഏപ്രിലിന് ശേഷം രാജ്യത്ത് ഇന്ധനവില കാര്യമായി വ്യത്യാസമില്ലാതെ തുടരുകയായിരുന്നു.
ദിവസം മുഴുവൻ റോഡിൽ ചെലവഴിക്കുന്ന ക്യാബ് ഡ്രൈവർമാരെയും ഓൺലൈൻ ഫുഡ്/പാഴ്സൽ ഡെലിവറി ജീവനക്കാരെയുമാണ് ഈ വിലവർദ്ധനവ് ഏറ്റവും സാരമായി ബാധിക്കുന്നത്. ഇന്ധനവില കൂടുമ്പോൾ തങ്ങളുടെ ചെലവുകൾ ഉടനടി വർദ്ധിക്കുമെങ്കിലും ആപ്പ് കമ്പനികൾ അതിനനുസരിച്ച് യാത്രാക്കൂലിയോ കമ്മീഷൻ നിരക്കോ വർദ്ധിപ്പിക്കുന്നില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. കമ്പനികളുടെ കമ്മീഷനും ഇന്ധനച്ചെലവും കഴിഞ്ഞാൽ നിത്യജീവിതത്തിന് ആവശ്യമായ പണം പോലും കയ്യിൽ ലഭിക്കാറില്ലെന്ന് ഡ്രൈവർമാർ വ്യക്തമാക്കുന്നു.
3 രൂപ വർദ്ധിപ്പിച്ചിട്ടും എണ്ണക്കമ്പനികളുടെ യഥാർത്ഥ നഷ്ടം നികത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ലിറ്ററിന് കമ്പനികൾക്ക് ഇപ്പോഴും നഷ്ടമുണ്ട്. ഇത്തരമൊരു കടുത്ത പ്രതിസന്ധിയിൽ തങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെയും ആപ്പ് കമ്പനികളുടെയും ശ്രദ്ധയിൽപ്പെടുത്താനാണ് ഗിഗ് തൊഴിലാളികൾ ഇന്ന് 5 മണിക്കൂർ പ്രതീകാത്മകമായി സേവനങ്ങൾ നിർത്തിവെക്കുന്നത്.
Story Summary
App-based cab drivers and food delivery workers across India will hold a temporary strike today from 12 pm to 5 pm to protest against rising fuel prices and low payout rates. Organized by GIPSWU, the strike follows a recent Rs 3 per litre price hike on petrol and diesel due to global crude price surges caused by the Strait of Hormuz conflict.

