പനാജി: ഗോവയിലെ പ്രമുഖ കോൺഗ്രസ് നേതാവും പോണ്ട നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന ഡോ. കേതൻ ഭാട്ടിക്കർ (38) പാമ്പ് കടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി ഗോവ-കർണാടക അതിർത്തിയിലുള്ള കർമൽ ഘട്ടിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.(Ketan Bhatikar Death, Goa Congress Leader Dr Ketan Bhatikar Passes Away Due To Snake Bite)
കർണാടകയിലെ ദണ്ഡേലിയിലേക്ക് പോകുകയായിരുന്ന കേതൻ, യാത്രയ്ക്കിടെ കർമൽ ഘട്ടിൽ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ഗോവയിലെ ധർബന്ദോറയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഹൈക്കോടതി വിധിയെത്തുടർന്ന് അടുത്തിടെ റദ്ദാക്കിയ പോണ്ട നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി നിയമപോരാട്ടം തുടരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. കേതൻ ഭാട്ടിക്കറുടെ മരണത്തിൽ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും ഓർമ്മിക്കപ്പെടുമെന്ന് അലിമാവോ അനുസ്മരിച്ചു. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും പാർട്ടിയുടെ യുവനേതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
Story Summary
Goa Congress leader Dr. Ketan Bhatikar died after being bitten by a snake at the Goa-Karnataka border while traveling to Karnataka. The 38-year-old leader was the party’s candidate for the Ponda by-election and was actively involved in legal battles regarding the polls.

