ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് കേന്ദ്ര സർക്കാർ റദ്ദാക്കി. പരീക്ഷാ നടപടികളിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ ബോർഡായ എൻടിഎ ഈ കടുത്ത തീരുമാനമെടുത്തത്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കേസ് സിബിഐക്ക് കൈമാറി.(NEET UG 2026 Cancelled Rahul Gandhi Slams PM Modi CBI Probe)
പരീക്ഷ റദ്ദാക്കിയ നടപടിയെ നിശിതമായി വിമർശിച്ചുകൊണ്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ബിജെപി സർക്കാർ തകർത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു പരാജയമല്ല, യുവാക്കളുടെ ഭാവിക്ക് മേൽ നടത്തുന്ന കുറ്റകൃത്യമാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
മാതാപിതാക്കൾ ആഭരണങ്ങൾ വിറ്റും കടം വാങ്ങിയും മക്കളെ പഠിപ്പിക്കുമ്പോൾ പരീക്ഷാ മാഫിയകൾ സ്വതന്ത്രമായി വിഹരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ‘അമൃതകാലം’ രാജ്യത്തിന് ‘വിഷകാലമായി’ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. പുതുക്കിയ പരീക്ഷാ തീയതി എൻടിഎ പിന്നീട് അറിയിക്കും. വിദ്യാർത്ഥികൾ പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. അധിക ഫീസും നൽകേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ നൽകിയ ഫീസും റീഫണ്ട് ചെയ്യും. പുതിയ തീയതികൾ പ്രഖ്യാപിക്കുന്നതിനൊപ്പം പുതുക്കിയ അഡ്മിറ്റ് കാർഡുകളും ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളെക്കുറിച്ചും കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
Story Summary
The Centre has cancelled the NEET-UG 2026 exam held on May 3 due to paper leak allegations and handed the probe to CBI. Rahul Gandhi slammed PM Modi, stating ‘Amrit Kaal’ has turned into a ‘poison era’ for students. Re-exam dates will be announced soon.

