ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്‌പോർട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യ 78-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വർഷം ഫെബ്രുവരിയിൽ 75-ാം റാങ്കിലായിരുന്ന ഇന്ത്യയ്ക്ക് നേരിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആഗോളതലത്തിൽ വിസ നയങ്ങളിൽ വന്ന മാറ്റങ്ങളാണ് റാങ്കിംഗിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ബർക്കിന ഫാസോ, ക്യൂബ, സെനഗൽ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലവിൽ 78-ാം സ്ഥാനം പങ്കിടുന്നത്.(Indian Passport Rank Drops To 78 In Henley Passport Index May 2026 Update)
റാങ്കിംഗിൽ പിന്നോട്ട് പോയെങ്കിലും, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലോകമെമ്പാടുമുള്ള 56 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം, വിസ ഓൺ അറൈവൽ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നിവ വഴി യാത്ര ചെയ്യാൻ സാധിക്കും. 2025-ൽ 57 രാജ്യങ്ങളിലേക്ക് ഇന്ത്യയ്ക്ക് പ്രവേശനമുണ്ടായിരുന്നു. 2026 ജനുവരിയിൽ ഇത് 55 ആയി കുറഞ്ഞെങ്കിലും ഫെബ്രുവരിയിൽ ഗാംബിയ കൂടി പട്ടികയിൽ ഉൾപ്പെട്ടതോടെ 56 ആയി ഉയർന്നു. മേയ് മാസത്തെ കണക്കുകൾ പ്രകാരം ഈ സ്ഥിതി തുടരുന്നു.
ഈദ് അവധിക്കാലം പ്രമാണിച്ച് ഇന്ത്യയിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വിസ നടപടിക്രമങ്ങൾ ലളിതമായ അല്ലെങ്കിൽ വിസ ആവശ്യമില്ലാത്ത ഏഷ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും ദ്വീപ് രാഷ്ട്രങ്ങളിലേക്കും പോകാനാണ് കൂടുതൽ സഞ്ചാരികളും താൽപ്പര്യപ്പെടുന്നത്. ഹെൻലി സൂചികയിലെ റാങ്ക് വ്യത്യാസം ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിലെ മാറ്റം കൊണ്ടല്ല, മറിച്ച് മറ്റ് രാജ്യങ്ങളുടെ വിസ നയങ്ങളിൽ വന്ന ആഗോളതലത്തിലുള്ള പുനഃക്രമീകരണങ്ങൾ മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ തന്നെ പെരുന്നാൾ അവധിക്കാലത്തെ ടൂറിസം പ്ലാനുകളെ ഇത് ബാധിക്കില്ല.
Story Summary
India’s rank in the Henley Passport Index has slipped to 78th from 75th position. However, Indian travelers can still access 56 global destinations without a pre-arrival visa, providing ample options for the upcoming Eid holiday season.

