ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ടി സി എസ് നാസിക് ഓഫീസിൽ വനിതാ ജീവനക്കാർ വ്യാപകമായ ലൈംഗികാതിക്രമത്തിനും മാനസിക പീഡനത്തിനും മതപരമായ അധിക്ഷേപത്തിനും ഇരയായതായി ദേശീയ വനിതാ കമ്മീഷൻ. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് സാധ്ന ജാദവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി നടത്തിയ അന്വേഷണത്തിലാണ് ഈ ഗുരുതര കണ്ടെത്തലുകൾ.(NCW Report Reveals Sexual Harassment And Religious Abuse At TCS Nashik Office)
വനിതാ ജീവനക്കാർക്ക് നേരെ കടന്നുപിടിക്കാനുള്ള ശ്രമങ്ങളും, പിന്തുടർന്ന് ശല്യം ചെയ്യലും, വൈകാരികമായ ദുരുപയോഗവും പതിവായിരുന്നു. ദാനിഷ്, തൗസിഫ്, റാസ മേമൻ എന്നീ ഉദ്യോഗസ്ഥർ ഓഫീസ് പരിസരത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹിന്ദു പുരാണങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും പ്രതികൾ പരിഹസിക്കുകയും ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്തുവെന്നും വനിതാ കമ്മീഷൻ സമിതി കണ്ടെത്തി.
ഹ്യൂമൻ റിസോഴ്സ് ഹെഡ് പ്രതികൾക്ക് ഒത്താശ ചെയ്തതായും പരാതി നൽകാൻ തുനിഞ്ഞവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയതായും സമിതി കുറ്റപ്പെടുത്തി. ഓഫീസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു. പണിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള ‘പോഷ്’ (POSH) നിയമം ടിസിഎസ് നാസിക് യൂണിറ്റിൽ പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്ന് 50 പേജുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുനെയിലെയും നാസിക്കിലെയും ഓഫീസുകൾക്കായി ഒരൊറ്റ ആഭ്യന്തര പരാതി പരിഹാര സമിതി മാത്രമാണുണ്ടായിരുന്നത്. സമിതി അംഗങ്ങൾ ഒരിക്കൽ പോലും നാസിക് ഓഫീസ് സന്ദർശിച്ചിട്ടില്ല. ജീവനക്കാർക്കായി ബോധവൽക്കരണ പരിപാടികളോ പരിശീലനങ്ങളോ നൽകിയിരുന്നില്ല.
കുറ്റാരോപിതർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) ലൈംഗികാതിക്രമം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ചു. സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കാനും സമിതി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ശുപാർശ ചെയ്തു. 25-ഓളം നിർദ്ദേശങ്ങളാണ് വനിതാ കമ്മീഷൻ ടിസിഎസ് മാനേജ്മെന്റിന് മുന്നിൽ വെച്ചിരിക്കുന്നത്.
Story Summary
An NCW fact-finding committee has exposed a toxic work environment at the TCS Nashik office, involving sexual harassment and religious denigration of Hindu beliefs. The report highlights severe POSH Act violations and suggests criminal action against the accused officials and management for negligence.

