ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് സുരക്ഷിത താവളമൊരുക്കി പാകിസ്താൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇറാന്റെ യുദ്ധവിമാനങ്ങൾ പാകിസ്താനിലെ വ്യോമതാവളങ്ങളിൽ പാർക്ക് ചെയ്യാൻ അനുമതി നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനും അമേരിക്കയ്ക്കും ഇടയിൽ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനിടയിലാണ് പാകിസ്താന്റെ ഈ രഹസ്യനീക്കം.(Iran Pakistan Relations, Pakistan Reportedly Shelters Iranian Military Aircraft Amid Conflict)
റാവൽപിണ്ടിയിലെ അതിപ്രധാനമായ നൂർ ഖാൻ വ്യോമതാവളത്തിലേക്ക് ഇറാന്റെ നിർണ്ണായക പ്രതിരോധ ആസ്തികൾ മാറ്റിയതായി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഇന്റലിജൻസ് ശേഖരണ വിമാനമായ ആർസി-130 അടക്കമുള്ളവ ഇവിടെ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. ഇതിനുപുറമെ, ചില ഇറാനിയൻ സിവിൽ വിമാനങ്ങൾ അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിലും അഭയം തേടിയിരുന്നു.
സംഭവം പുറത്തായതോടെ വാഷിംഗ്ടണിൽ വലിയ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്. ഇറാനും അമേരിക്കയ്ക്കും ഇടയിൽ നിഷ്പക്ഷ മധ്യസ്ഥനായി നിൽക്കുന്ന പാകിസ്താൻ, ഇറാനെ സഹായിക്കുന്നത് ഇരട്ടത്താപ്പാണെന്ന് യുഎസ് നിയമനിർമ്മാതാക്കൾ ആരോപിച്ചു. പാകിസ്താന്റെ നയതന്ത്ര പങ്കിനെക്കുറിച്ച് പുനർചിന്തനം വേണമെന്ന് പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം ആവശ്യപ്പെട്ടു.
എന്നാൽ ഈ വാർത്തകൾ പാകിസ്താൻ ഔദ്യോഗികമായി നിഷേധിച്ചു. നൂർ ഖാൻ വ്യോമതാവളം ജനസാന്ദ്രതയുള്ള നഗരമധ്യത്തിലാണെന്നും അവിടെ ഇത്രയും വലിയ വിമാനങ്ങൾ ഒളിപ്പിച്ചു വെക്കുക അസാധ്യമാണെന്നും പാക് ഉദ്യോഗസ്ഥർ പറഞ്ഞു. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവും തങ്ങളുടെ മണ്ണിൽ ഇറാനിയൻ വിമാനങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി. എന്നാൽ, യുദ്ധം തുടങ്ങിയപ്പോൾ ഇറാനിയൻ വ്യോമപാത അടച്ചതിനാൽ ഒരു സിവിൽ വിമാനം കാബൂളിൽ കുറച്ചുസമയം പാർക്ക് ചെയ്തിരുന്നതായി അഫ്ഗാൻ വ്യോമയാന വകുപ്പ് സമ്മതിച്ചു. ചൈനയുമായുള്ള പാകിസ്താന്റെ അടുത്ത സൈനിക ബന്ധവും, ഇറാനുമായുള്ള സൗഹൃദവും അമേരിക്കയെ പ്രകോപിപ്പിക്കുന്നുണ്ട്. സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനിടയിലും പാകിസ്താൻ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാവുകയാണ്.
Story Summary
Reports indicate that Pakistan allowed Iranian military aircraft to seek shelter at its Nur Khan Air Base to avoid potential US and Israeli airstrikes during the Middle East conflict. While Islamabad denies the claims, the report has sparked a backlash in Washington, leading US lawmakers to question Pakistan’s neutrality as a diplomatic mediator.

