ബെയ്റൂട്ട്: ഏപ്രിൽ 16-ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ലെബനനിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വിവിധ ആക്രമണങ്ങളിൽ രണ്ട് മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 51 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ലെബനനിലെ ബിന്റ് ജ്ബൈൽ (Bint Jbeil) ജില്ലയിലെ ഖലാവിയ, തിബ്നിൻ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇസ്രായേൽ നേരിട്ട് ആക്രമണം നടത്തിയത്. (Israel Lebanon War)
അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് പാരാമെഡിക്കൽ ജീവനക്കാർക്ക് നേരെ ഇസ്രായേൽ ബോധപൂർവ്വം ആക്രമണം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി. മാർച്ച് 2-ന് ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ലെബനനിൽ ഇതുവരെ 2,846 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ച ഏപ്രിൽ 16-ന് ശേഷം മാത്രം 552 പേർക്ക് ജീവൻ നഷ്ടമായി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മാർച്ച് മുതൽ ഇതുവരെ 103 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് ഏകദേശം 12 ലക്ഷത്തിലധികം ആളുകൾ ഇതിനകം പലായനം ചെയ്തതായാണ് റിപ്പോർട്ട്.
ഇസ്രായേലിന്റെ നയം ഗാസയിലേതിന് സമാനമാണെന്നും ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിടുന്നത് അവർ തുടരുകയാണെന്നും മാനുഷിക സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ അഭിപ്രായപ്പെട്ടു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ആക്രമണങ്ങൾ കുറയുന്നതിന് പകരം വർദ്ധിക്കുകയാണെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary: Israeli attacks in Lebanon have intensified despite the April 16 ceasefire, killing 51 people, including two medical workers, in the last 24 hours. Since March 2, the death toll has reached 2,846, with over 103 medical personnel killed. More than 1.2 million people have been displaced due to the ongoing conflict.

