തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 10-ന് ശേഷം നടക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുന്നതോടെ സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകർ ഉടൻ കേരളത്തിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത.(UDF Government Swearing In Ceremony Kerala Election 2026 Update)
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ലഭിച്ച വൻ ഭൂരിപക്ഷത്തിന്റെ തിളക്കം കുറയാതിരിക്കാൻ എത്രയും വേഗം ഭരണമേറ്റെടുക്കണമെന്നാണ് മുന്നണിയിലെ പൊതുവികാരം. സീനിയോറിറ്റിയും സാമുദായിക സന്തുലിതാവസ്ഥയും പരിഗണിച്ചാകും മന്ത്രിമാരെ നിശ്ചയിക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, സണ്ണി ജോസഫ്, എൻ. ശക്തൻ എന്നീ മുതിർന്ന നേതാക്കളെ കാബിനറ്റിലേക്ക് പരിഗണിക്കും. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവർക്കും സാധ്യതയുണ്ട്.
യുവനിരയിൽ നിന്ന് ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, ടി. സിദ്ദിഖ് എന്നിവർ പട്ടികയിലുണ്ട്. ലത്തീൻ പ്രാതിനിധ്യത്തിനായി ടി.ജെ. വിനോദ് അല്ലെങ്കിൽ എം. വിൻസെന്റ് എന്നിവരെ പരിഗണിക്കുന്നു. വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചുനിൽക്കുകയാണ്. ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. അതേസമയം, സിപിഐഎമ്മിൽ നിന്നും കൂറുമാറി വന്ന നേതാക്കളെ ആദ്യഘട്ടത്തിൽ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കില്ല.
Story Summary
Following a landslide victory, the UDF government in Kerala is set to take its oath after May 10th. The high command is currently finalizing the Chief Minister from top contenders like KC Venugopal, VD Satheesan, and Ramesh Chennithala, while also balancing seniority and community representation in the cabinet.

