ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻശക്തിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയിന്റെ പാർട്ടിക്ക് 11 സീറ്റുകളുടെ കുറവുണ്ട്. ഈ വിടവ് നികത്താൻ ഡി.എം.കെ സഖ്യത്തിലെ ചെറുകക്ഷികളെയും സ്വതന്ത്രരെയും ഒപ്പം നിർത്താനാണ് വിജയുടെ നീക്കം.(Vijay TVK Leading In Tamil Nadu Election And Seeking Alliance For Government Formation)
ഡി.എം.കെ പാളയത്തിലുള്ള സി.പി.എമ്മിനെ സ്വന്തം പക്ഷത്തെത്തിക്കാനുള്ള ശ്രമങ്ങൾ വിജയ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പദ്മനാഭപുരം, കീഴ്വേലൂർ എന്നിവിടങ്ങളിൽ നിന്നുള്ള സി.പി.എം എം.എൽ.എമാരുടെ പിന്തുണ ടി.വി.കെ തേടിയതായാണ് വിവരം. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയെ അഭിനന്ദിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകൾ തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. യുവാക്കളുടെ ശബ്ദം അവഗണിക്കാൻ കഴിയില്ലെന്ന് രാഹുൽ വ്യക്തമാക്കിയതോടെ, ടി.വി.കെ – കോൺഗ്രസ് സഖ്യത്തിനുള്ള സാധ്യതകൾ രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. മുൻപ് വിജയിയുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയും അഭിനന്ദനവുമായി എത്തിയത് ഈ നീക്കങ്ങൾക്ക് ആക്കം കൂട്ടുന്നു. ഡി.എം.കെ സഖ്യത്തിൽ തുടരുന്ന കോൺഗ്രസ്, വിജയിന്റെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്നതിലാണ് തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി ഇരിക്കുന്നത്.
Story Summary
Vijay’s Tamilaga Vettri Kazhagam (TVK) has emerged as the single largest party in Tamil Nadu with 107 seats and is now seeking support to reach the majority mark of 118. While Vijay is in talks with CPM, the appreciation from Rahul Gandhi has sparked intense speculation about a potential alliance with the Congress.

