കാസർഗോഡ്: കേരളത്തിൽ ഇത്തവണ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും സംഭവിക്കുകയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും 1977-ലെ ചരിത്രം ആവർത്തിച്ച് 111 സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.(Tomorrow we will see the fall of the Communist Party, says Rajmohan Unnithan)
എല്ലാ സർവ്വേകളും യു.ഡി.എഫിന് അനുകൂലമാണെങ്കിലും പലർക്കും കണ്ടെത്താൻ കഴിയാത്ത ഒരു വസ്തുതയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ പോലും ഇത്തവണ വലിയ തോതിൽ യു.ഡി.എഫിലേക്ക് ഒഴുകിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാനത്ത് ഒരൊറ്റ സീറ്റിനപ്പുറം പോകില്ലെന്നും ഉണ്ണിത്താൻ പരിഹസിച്ചു.
യു.ഡി.എഫിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ആയുസ്സില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാര്യത്തിൽ എന്ത് വേണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. അത് എല്ലാവരും അംഗീകരിക്കും. യു.ഡി.എഫ് അധികാരത്തിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം വരുമെന്നും ഉണ്ണിത്താൻ ഉറപ്പിച്ചു പറഞ്ഞു.

