ചെന്നൈ: തമിഴ്‌നാടിന്റെ ശബ്ദം ഇല്ലാതാക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ പൊന്നേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് മണ്ണുമായുള്ള തന്റെ ആത്മബന്ധം എടുത്തുപറഞ്ഞ രാഹുൽ, ബിജെപി തമിഴ് സംസ്‌കാരത്തെ ആക്രമിക്കുമ്പോൾ താൻ ഒരു തമിഴനായി മാറുമെന്ന് പ്രഖ്യാപിച്ചു.(Attempt was made to reduce Tamil Nadu’s representation in Parliament, says Rahul Gandhi)
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യത്തിലൂടെ മോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. പണ്ട് സൈന്യത്തെ ഉപയോഗിച്ചാണ് രാജ്യങ്ങളെ കീഴ്പ്പെടുത്തിയിരുന്നതെങ്കിൽ, ഇന്ന് സ്ഥാപനങ്ങളെ ഉപയോഗിച്ച് ബിജെപി അത് ചെയ്യുന്നു. വനിതാ സംവരണ ബില്ലിന് പിന്നിൽ മണ്ഡല പുനർനിർണ്ണയമെന്ന ഗൂഢാലോചനയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പാർലമെന്റ് പ്രാതിനിധ്യം കുറയ്ക്കാനുള്ള നീക്കത്തെ നമ്മൾ തോൽപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയും ആർഎസ്എസും അടിസ്ഥാനപരമായി തമിഴ് വിരുദ്ധരാണ്. തമിഴ് ഭാഷയുടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രം അവർക്കറിയില്ല. അമിത് ഷായുടെ ഉത്തരവ് അനുസരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് അവർക്ക് തമിഴ്‌നാട്ടിൽ വേണ്ടത്. ഒരുകാലത്ത് ഡിഎംകെയെപ്പോലെ തമിഴ്‌നാടിനെ സംരക്ഷിച്ച പാർട്ടിയായിരുന്നു എഐഎഡിഎംകെ എന്ന് രാഹുൽ അനുസ്മരിച്ചു. എന്നാൽ ഇന്ന് ആ പാർട്ടി മരിച്ചു കഴിഞ്ഞു. അഴിമതി കാരണം ആ പാർട്ടി മോദിക്ക് കീഴടങ്ങി. ഇന്നത്തെ എഐഎഡിഎംകെയുടെ പതാകയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത് മോദിയാണെന്നും അദ്ദേഹം പരിഹസിച്ചു.
തമിഴ് ജനതയ്ക്കായി ആറ് വാഗ്ദാനങ്ങളും രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും 2,000 രൂപ. കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 2,000 രൂപ സ്കോളർഷിപ്പ്. ഭക്ഷ്യസുരക്ഷയ്ക്കായി കുടുംബങ്ങൾക്ക് പ്രതിമാസം 2,500 രൂപ. തമിഴ്നാടിന്റെ ഭാവി തമിഴ് ജനത തന്നെ തീരുമാനിക്കണം. ഡൽഹിയിലിരുന്ന് തമിഴ്‌നാടിനെ നിയന്ത്രിക്കാൻ ആരെയും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

