ആലപ്പുഴ: സജി ചെറിയാനും എച്ച്. സലാമിനുമെതിരെ ജി. സുധാകരൻ രംഗത്ത്. തന്റെ സ്വത്തുക്കളെക്കുറിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാമെന്നും ഒപ്പം സജി ചെറിയാന്റെയും എച്ച്. സലാമിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പാർട്ടിക്കു പുറത്താക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.(Will have to face serious legal punishment, G Sudhakaran against Saji Cherian and H Salam)
ഏപ്രിൽ 11-ന് സജി ചെറിയാനും എച്ച്. സലാമും തനിക്കെതിരെ നടത്തിയ പ്രസ്താവനകൾ അവരുടെ പൊളിറ്റിക്കൽ ക്രിമിനൽ ഫിലോസഫിയുടെ ഭാഗമാണെന്ന് സുധാകരൻ പറഞ്ഞു. സഖാവ് കൃഷ്ണപിള്ള സ്മാരകം തകർക്കാൻ താനും കൂടെയുണ്ടായിരുന്നു എന്ന ആരോപണത്തിലൂടെ താൻ അതിലുണ്ടായിരുന്നു എന്ന് സജി ചെറിയാൻ സ്വയം സമ്മതിക്കുകയാണെന്ന് സുധാകരൻ പരിഹസിച്ചു. താൻ അത്തരമൊരു പ്രവൃത്തിയിൽ ഉണ്ടായിരുന്നില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരൻ മാറിയതോടെ പാർട്ടിയുടെ ഭാരമൊഴിഞ്ഞു എന്ന പ്രയോഗം തന്നെ പുറത്താക്കാൻ ഇവർ നടത്തിയ ശ്രമങ്ങളുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സുകൾ സുധാകരൻ വ്യക്തമാക്കി. എം.എൽ.എ പെൻഷനും 10 വർഷത്തെ മന്ത്രി ശമ്പളവുമാണ് തന്റെ സമ്പാദ്യം. 31 വർഷത്തെ കോളേജ് അധ്യാപനത്തിലൂടെ ലഭിച്ച യു.ജി.സി ശമ്പളം, പെൻഷൻ, ഗ്രാറ്റിവിറ്റി, പി.എഫ് എന്നിവയാണ് ഭാര്യയുടെ സമ്പാദ്യം. 19 വർഷമായി പ്രവാസിയായ മകനും ഭാര്യയ്ക്കും സ്വന്തമായ സമ്പാദ്യമുണ്ട്.
സ്വന്തം സമ്പാദ്യം മകന് നൽകുന്നത് മൗലികാവകാശമാണെന്നും സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാർലമെന്റിലും പഞ്ചായത്തിലും നേരിട്ട തിരിച്ചടി ഇനിയും ആവർത്തിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ സ്വകാര്യതയിൽ നിയമവിരുദ്ധമായി ഇടപെട്ടാൽ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സജി ചെറിയാനെയും സലാമിനെയും അദ്ദേഹം ഓർമ്മിപ്പിച്ചു. അവരുടേതായ ഭാഷയിൽ മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.

