മുംബൈ: കാസ്റ്റിങ്ങിനായി മുംബൈയിലെത്തിയ ഒരു പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് നടി ഡെയ്‌സി ഷാ (Daisy Shah Interview). താനുൾപ്പെടെ ആറേഴ് പെൺകുട്ടികൾ അദ്ദേഹത്തെ കാണാനായി എത്തിയപ്പോഴായിരുന്നു ദുരനുഭവം. ഓരോരുത്തരെയും വ്യക്തിപരമായി കാണുന്നതിനിടെ സംവിധായകൻ ഡെയ്‌സിയെ സ്പർശിക്കുകയും കൈകളിൽ പിടിക്കുകയും ചെയ്തു. ഈ പെരുമാറ്റം തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും താരം വ്യക്തമാക്കി.അപരിചിതരായ ആളുകളുടെ അനാവശ്യ സ്പർശനം തന്നെ എപ്പോഴും ഭയപ്പെടുത്തുന്ന കാര്യമാണെന്നും ഡെയ്‌സി പറഞ്ഞു.
നേരത്തെ ഒരു ടോക്സിക് റിലേഷൻഷിപ്പിനെക്കുറിച്ചും (വിഷലിപ്തമായ പ്രണയബന്ധം) താരം വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയതോടെയാണ് ആ ബന്ധം താൻ ഉപേക്ഷിച്ചതെന്നും ഡെയ്‌സി പറഞ്ഞു. സ്വന്തം കാര്യങ്ങൾ നോക്കാൻ തനിക്ക് പ്രാപ്തിയുണ്ടെന്നും ഒരു പുരുഷൻ തന്റെ ചിലവുകൾ വഹിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സൽമാൻ ഖാൻ ചിത്രം ‘തേരേ നാം’ (2003) എന്ന സിനിമയിലെ ഗാനരംഗത്തിൽ പശ്ചാത്തല നർത്തകിയായാണ് ഡെയ്‌സി കരിയർ തുടങ്ങിയത്.
2014-ൽ പുറത്തിറങ്ങിയ ‘ജയ് ഹോ’ എന്ന ചിത്രത്തിലൂടെയാണ് ഡെയ്‌സി നായികയായി ശ്രദ്ധിക്കപ്പെടുന്നത്. ‘റേസ് 3’ ആണ് മറ്റൊരു പ്രധാന ചിത്രം.
2024-ൽ പുറത്തിറങ്ങിയ ‘റെഡ് റൂം’ എന്ന വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ മേഖലയിലെയും ബോളിവുഡിലെയും കാസ്റ്റിംഗ് കൗച്ച് പ്രവണതകൾക്കെതിരെ നിരവധി നടിമാർ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് ഡെയ്‌സിയുടെ ഈ തുറന്നുപറച്ചിൽ ശ്രദ്ധേയമാകുന്നത്.
Story Summary: Bollywood actress Daisy Shah revealed a traumatic experience where a South Indian director inappropriately touched her during an audition in Mumbai. She also spoke about her past toxic relationship and her stand on financial independence.

