കോഴിക്കോട്: കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നു എന്നാരോപിച്ചാണ് രാജി. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി.(Kozhikode DCC General Secretary Nijesh Aravind resigns after being avoided )
പാർട്ടിയിൽ താൻ നേരിടുന്ന കടുത്ത അവഗണനയാണ് രാജിക്കത്തിന് കാരണമായി നിജേഷ് ചൂണ്ടിക്കാട്ടുന്നത്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ നിന്ന് തന്നെ ബോധപൂർവ്വം ഒഴിവാക്കി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിട്ടും പ്രധാന ചർച്ചകളിൽ നിന്നോ പരിപാടികളിൽ നിന്നോ തന്നെ അറിയിക്കാതെ ഇരുട്ടിൽ നിർത്തുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി നിജേഷ് അരവിന്ദിന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ സീറ്റ് ലഭിക്കാതെ പോയതിൽ അദ്ദേഹത്തിന് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രചാരണ രംഗത്തുനിന്നും മാറ്റിനിർത്തപ്പെട്ടതോടെയാണ് പാർട്ടി പദവി ഒഴിയാൻ അദ്ദേഹം തീരുമാനിച്ചത്.

