മുംബൈ: സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് എട്ടു മണിക്കൂർ ജോലി എന്ന ദീപിക പദുകോണിന്റെ ആവശ്യത്തിന് പിന്തുണയുമായി നടി കങ്കണ റണാവത്ത് (Kangana Ranaut Supports Deepika Padukone). സിനിമാ മേഖലയിലെ ജോലി സമയം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെയാണ് ബിജെപി എംപി കൂടിയായ കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്. അമ്മയെന്ന നിലയിലും സിനിമയിലെ മുൻനിര നടി എന്ന നിലയിലും അത്തരമൊരു ആവശ്യം ഉന്നയിക്കാൻ ദീപികയ്ക്ക് അർഹതയുണ്ടെന്ന് കങ്കണ പറഞ്ഞു.
“ദീപിക ഇന്ന് നിൽക്കുന്ന സ്ഥാനം അവർ കഠിനാധ്വാനം ചെയ്ത് നേടിയതാണ്. അവർക്ക് ഇപ്പോൾ ഒരു പെൺകുഞ്ഞുണ്ട്, ഒരു അമ്മയാണ്. എട്ടു മണിക്കൂർ ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരു തെറ്റുമില്ല. ആളുകൾ അവർക്കായി കാത്തിരിക്കാൻ തയ്യാറാകുന്ന അത്രയും ഉയരത്തിൽ അവർ എത്തിക്കഴിഞ്ഞു,” കങ്കണ പറഞ്ഞു. കരിയറിനൊപ്പം കുടുംബവും കുട്ടികളുടെ കാര്യങ്ങളും നോക്കേണ്ടി വരുന്ന സ്ത്രീകൾക്ക് മേൽ സമൂഹം അമിത സമ്മർദ്ദമാണ് ചെലുത്തുന്നത്. വിവാഹബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും പ്രത്യുൽപാദന നിരക്ക് കുറയുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ, സ്ത്രീകൾക്ക് ഇരട്ടി ജോലി ഭാരം നൽകുന്ന സാഹചര്യത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. കരിയറിന്റെ തുടക്കത്തിൽ വിജയത്തിനായി 12-ഉം 14-ഉം മണിക്കൂർ ജോലി ചെയ്തിരുന്നു. എന്നാൽ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ എത്തുമ്പോൾ മുൻഗണനകൾ മാറുന്നത് സ്വാഭാവികമാണെന്നും കങ്കണ ഓർമ്മിപ്പിച്ചു.
സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’, ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗം എന്നിവയിൽ നിന്ന് എട്ടു മണിക്കൂർ ഷിഫ്റ്റ് എന്ന നിബന്ധനയെച്ചൊല്ലിയാണ് ദീപിക പിന്മാറിയത്. ഇൻഡസ്ട്രിയിലെ മുൻനിര പുരുഷ താരങ്ങൾ വർഷങ്ങളായി എട്ടു മണിക്കൂർ ഷിഫ്റ്റുകളിൽ മാത്രമാണ് ജോലി ചെയ്യുന്നതെന്നും താൻ ഒരു സ്ത്രീ ആയതിനാലാണ് തന്റെ ആവശ്യം വിവാദമാക്കിയതെന്നും ദീപിക നേരത്തെ പ്രതികരിച്ചിരുന്നു. ഷാരൂഖ് ഖാൻ ചിത്രം ‘കിംഗ്’, അല്ലു അർജുനൊപ്പമുള്ള ‘രാക’ എന്നിവയാണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Summary: Kangana Ranaut has voiced support for Deepika Padukone’s demand for an 8-hour workday in the film industry. Speaking in a recent interview, Kangana stated that as a leading actress and a new mother, Deepika has earned the right to set her working hours. She highlighted the immense pressure women face while balancing career and family, noting that long working hours contribute to social issues like collapsing marriages. Deepika had previously sparked debate after exiting projects like “Spirit” and the “Kalki” sequel due to shift timing issues, pointing out that many male superstars have been following 8-hour schedules for years without controversy.

