വാഷിംഗ്ടൺ: അമേരിക്കയുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ (FIFA World Cup Iran Participation). ബുധനാഴ്ച സിഎൻബിസി സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് ഇൻ അമേരിക്ക’ ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലായിരുന്നു.
“ഇറാൻ ടീം തീർച്ചയായും ലോകകപ്പിനെത്തും. ആ സമയമാകുമ്പോഴേക്കും സമാധാനാന്തരീക്ഷം കൈവരുമെന്നാണ് പ്രതീക്ഷ. ഇറാൻ പ്രതിനിധീകരിക്കുന്നത് അവിടുത്തെ ജനങ്ങളെയാണ്. അവർ യോഗ്യത നേടിയവരാണ്, കളിക്കാർക്ക് കളിക്കണമെന്നുണ്ട്,” ഇൻഫാന്റിനോ പറഞ്ഞു. കായിക വിനോദങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് തന്റെ പക്ഷമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് തുർക്കിയിലെ അന്റല്യയിൽ വെച്ച് ഇറാൻ ടീമിനെ നേരിൽ കണ്ട അദ്ദേഹം, അവർ മികച്ച ടീമാണെന്നും പ്രകടനത്തിൽ താൻ സന്തുഷ്ടനാണെന്നും കൂട്ടിച്ചേർത്തു. ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും ഐക്യം നിലനിർത്താനും ഫിഫ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാന്റെ സാന്നിധ്യം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ് ഇൻഫാന്റിനോയുടെ ഈ ഉറച്ച നിലപാട്.
Summary: FIFA President Gianni Infantino confirmed on Wednesday that Iran will “for sure” participate in the upcoming World Cup, despite the ongoing military conflict involving the United States and Israel. Speaking at a forum in Washington, he emphasized that the Iranian team qualified on merit and represents its people, not its politics. Infantino, who recently met the team in Turkey, stressed the importance of keeping sports separate from politics and using football as a tool to build bridges between nations even in times of war.

