ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women’s Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ (INDIA) സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് യോഗം വിലയിരുത്തി.
നിലവിലെ 543 സീറ്റുകൾ നിലനിർത്തിക്കൊണ്ടുതന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മണ്ഡല പുനർനിർണ്ണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ഡിഎംകെയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ ആരോപിച്ചു.
രാഹുൽ ഗാന്ധി, തേജസ്വി യാദവ് (ആർജെഡി), സഞ്ജയ് റാവത്ത് (ശിവസേന), ആനി രാജ (സിപിഐ), ഒമർ അബ്‌ദുള്ള (എൻസി), ടി ആർ ബാലു (ഡിഎംകെ), ജോസ് കെ മാണി (കേരള കോൺഗ്രസ് എം), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി) തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പാർലമെന്റിൽ ബില്ലിനെതിരെ ഒന്നിച്ച് വോട്ട് ചെയ്യാനാണ് സഖ്യത്തിന്റെ ധാരണ.
Story Summary: The INDIA bloc has decided to jointly oppose the central government’s move to link the Women’s Reservation Bill with constituency delimitation. During a meeting at Mallikarjun Kharge’s residence, leaders argued that the move is politically motivated to favor North Indian states and vowed to challenge the constitutional amendment in Parliament.

