കോഴിക്കോട്: മൂഴിക്കലിൽ 16 വയസ്സുകാരി നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് (Moozhikkal Nasreena Case). കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനായി അദ്നാന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയുടെ അടുത്ത സുഹൃത്തുക്കളെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊലപാതകം മോഷണശ്രമത്തിനിടെ?
കഴിഞ്ഞദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുണി ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് നസ്രീനയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയെയും സമാനരീതിയിൽ വധിക്കാൻ അദ്നാൻ ശ്രമിച്ചിരുന്നു. വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പകയ്ക്ക് കാരണം പുറത്താക്കപ്പെട്ടത്
ബന്ധുവായ അദ്നാൻ മുൻപ് ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അദ്നാന്റെ സ്വഭാവദൂഷ്യങ്ങൾ നസ്രീന കണ്ടെത്തുകയും വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തതോടെ ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വൈരാഗ്യമാണോ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് അദ്നാൻ വീടിനുള്ളിൽ കയറിയതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. .സംഭവദിവസം വൈകിട്ട് ഏഴരയോടെ അദ്നാൻ വീടിന് സമീപമെത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദ്നാൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇയാളുടേത് ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്.
Story Summary: Police are set to question the friends of Adnan, who killed 16-year-old Nasreena in Moozhikkal, Kozhikode, before committing suicide. Investigators are looking into a potential conspiracy and whether revenge for being kicked out of the house led to the crime. Adnan’s mobile phone will undergo forensic analysis.

