കണ്ണൂർ: നിയമങ്ങൾ ലംഘിച്ച് കൈവശം വെച്ചിരുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ ഭൂമി തിരിച്ചുപിടിക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു (Anjarakandy Dental College). കോളേജ് സ്ഥിതി ചെയ്യുന്നത് ചട്ടങ്ങൾ ലംഘിച്ചുള്ള ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കർശന നടപടി. ഇതോടെ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുള്ള നിയമപരമായ അവകാശം ഇല്ലാതായി. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് വിവാദമായ ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. പ്ലാന്റേഷൻ ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയിൽ യാതൊരുവിധ മുൻകൂർ അനുമതിയും ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ലാൻഡ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
1964-ന് ശേഷമുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ലാൻഡ് ബോർഡ് റദ്ദാക്കിയിട്ടുണ്ട്. തോട്ടം ഭൂമിയുടെ വിനിയോഗത്തിൽ വരുത്തിയ മാറ്റങ്ങൾ ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. ചട്ടലംഘനം ബോധ്യപ്പെട്ട സാഹചര്യത്തിൽ ഭൂമി സർക്കാർ ഏറ്റെടുക്കാനാണ് ഉത്തരവ്. കോളേജ് മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ നിയമപ്രതിസന്ധിക്കാണ് ഈ ഉത്തരവ് വഴിതുറന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
‘എന്ത് ചികിത്സയാണ് നൽകിയത്? പ്രിൻസിപ്പൽ പറയുന്നത് ശരിയല്ല, നല്ല നിലയിൽ ടോർച്ചർ ചെയ്തു’: നിതിൻ രാജിൻ്റെ സഹോദരി
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി നിഖിത. നിതിനെ നന്നായി ടോർച്ചർ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നത് ശരിയല്ലെന്നും നിഖിത മാധ്യമങ്ങളോട് പറഞ്ഞു.(What the principal says is not true, says Nitin Raj’s sister)
നിതിൻ ഫോൺ അവിടെ വെച്ചിട്ടാണ് പോയതെന്ന പ്രിൻസിപ്പലിന്റെ വാദം തെറ്റാണെന്ന് സഹോദരി ആരോപിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് എന്താണ് നടന്നതെന്ന് അറിയില്ലെന്നും, അധ്യാപികയുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ എന്തിനാണ് ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ കൂട്ടത്തോടെ നീക്കം ചെയ്തതെന്നും അവർ ചോദിച്ചു. സംശയമുണ്ടെന്നും കുടുംബം പറഞ്ഞു. നിതിന് കൃത്യമായ ചികിത്സ നൽകിയില്ലെന്നും സഹോദരി ആരോപിച്ചു.
നല്ല രീതിയിൽ പഠിച്ചിറങ്ങണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു നിതിനെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. അതേസമയം, കടുത്ത പ്രതിസന്ധികൾക്കിടയിലും ഡോക്ടറാകണമെന്ന നിതിൻ രാജിന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നു. ചില അധ്യാപകർ തന്നെ പിന്തുണച്ചിരുന്നതായും പുതിയ സന്ദേശത്തിൽ പറയുന്നുണ്ട്. സുഹൃത്തിന് അയച്ച സന്ദേശത്തിൽ നിതിൻ പറയുന്നത് എന്ത് പ്രയാസം വന്നാലും പഠിച്ചുതന്നെ മുന്നോട്ട് പോകുമെന്നും എന്തുവന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ എന്നും ആണ്. കോളേജിലെ പ്രശ്നങ്ങളിൽ ചില അധ്യാപകർ തനിക്ക് പിന്തുണ നൽകിയെന്നും മാനസിക പ്രയാസങ്ങൾ ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ അവർ നിർദ്ദേശിച്ചുവെന്നും നിതിൻ വ്യക്തമാക്കുന്നു. സംഭവത്തിൽ ഗവർണർ ഇടപെട്ടു. നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
Story Summary: The Kannur Taluk Land Board has ordered the recovery of surplus land occupied by Anjarakandy Dental College. The board cancelled all land transactions since 1964, stating that constructions were carried out on plantation land without permission, stripping Jabbar Shaji and his family of legal rights to the land.

