ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പിന്നിൽനിന്നും അമിതവേഗത്തിലെത്തിയ എസ്‌യുവി (SUV) ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസ്സുകാരി മരിച്ചു (Delhi road accident). ഡൽഹി ആലിപുരിൽ നടന്ന അപകടത്തിൽ ദേവാൻഷി എന്ന കുരുന്നാണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് മാത്രം രണ്ടാം പിറന്നാൾ ആഘോഷിച്ച കുഞ്ഞിന്റെ വേർപാട് കുടുംബത്തെ കണ്ണീരിലാഴ്ത്തി.
സോണിപതിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്നു കുടുംബം സഞ്ചരിച്ച കാർ. കാറിലെ എസി പ്രവർത്തിക്കാത്തതിനാൽ വിൻഡോ ഗ്ലാസുകൾ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. ഖംപൂരിലെ ട്രാഫിക് സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞതിനെത്തുടർന്ന് കാർ മുന്നോട്ട് എടുക്കുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ എസ്‌യുവി പിന്നിൽ ഇടിച്ചത്.
കുട്ടിയുടെ അമ്മ ആരതിയാണ് വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് സുഹൃത്തായ ജ്യോതിയുടെ മടിയിലിരിക്കുകയായിരുന്നു ദേവാൻഷി. ഇടിയുടെ അതിശക്തമായ ആഘാതത്തിൽ കുഞ്ഞ് കാറിന്റെ ജനലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ എസ്‌യുവി ഡ്രൈവർ സഹായത്തിന് നിൽക്കാതെ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മൂന്ന് വയസ്സുള്ള മകനും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെടെ ആറുപേർ കാറിലുണ്ടായിരുന്നു. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒളിവിൽ പോയ ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: A two-year-old girl named Devanshi died in Delhi’s Alipur after being thrown out of a moving car window following a high-speed SUV collision at a traffic signal. The car’s windows were open due to an AC failure, which led to the tragic fall. Police are searching for the SUV driver who fled the scene.

