ന്യൂഡൽഹി: നാസിക്കിലെ ടി സി എസ് ഓഫീസിലെ എട്ട് വനിതാ ജീവനക്കാർ ഉന്നയിച്ച ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും സംബന്ധിച്ച പരാതിയിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ ജീവനക്കാരെ കമ്പനി സസ്‌പെൻഡ് ചെയ്തതായി ഞായറാഴ്ച അറിയിച്ചു. പീഡനങ്ങളോടും സമ്മർദ്ദങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയമാണ് തങ്ങൾക്കുള്ളതെന്ന് ടിസിഎസ് വ്യക്തമാക്കി.(Sexual harassment and forced conversion at TCS in Nashik, 7 people including HR manager arrested)
സീനിയർ ഉദ്യോഗസ്ഥർ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായും, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും മതപരിവർത്തനത്തിനും നിർബന്ധിച്ചതായും എട്ട് വനിതാ ജീവനക്കാർ പരാതിയിൽ പറയുന്നു. പരാതികൾ നൽകിയിട്ടും കമ്പനിയിലെ എച്ച്ആർ വിഭാഗം ഇത് അവഗണിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു.
ആറ് പുരുഷന്മാരെയും എച്ച്ആർ അസിസ്റ്റന്റ് ജനറൽ മാനേജരായ ഒരു സ്ത്രീയെയുമാണ് ഇതുവരെ പിടികൂടിയത്. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. നാസിക്കിലെ സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കർശന നടപടികൾ സ്വീകരിച്ചതായും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ടിസിഎസ് വക്താവ് അറിയിച്ചു. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു.

