ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജൻ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ക്ഷേമപദ്ധതികൾക്കും തമിഴ് സംസ്കാരത്തിനും മുൻതൂക്കം നൽകുന്ന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.(Rs 2000 and free LPG cylinder for housewives, BJP releases manifesto in Tamil Nadu)
കുടുംബനാഥകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,000 രൂപ അലവൻസ് നൽകും. കൂടാതെ ഓരോ കുടുംബത്തിനും ഒറ്റത്തവണ സഹായമായി 10,000 രൂപ നൽകുമെന്നും വാഗ്ദാനമുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊങ്കൽ, ദീപാവലി, തമിഴ് പുതുവർഷം എന്നീ ആഘോഷവേളകളിൽ വർഷത്തിൽ മൂന്ന് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും.
തൈപ്പൂയം സംസ്ഥാന ഉത്സവമായി പ്രഖ്യാപിക്കും. തിരുപ്പരൻകുന്ദ്രം മലയിൽ കാർത്തിക ദീപം തെളിക്കാനുള്ള നടപടികൾ സ്വീകരിക്കും. കർഷകരെ സഹായിക്കുന്നതിനായി ‘ഉഴവേ തായ്’ എന്ന പ്രത്യേക പദ്ധതി ബിജെപി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ പിഎം-കിസാൻ നിധിക്ക് പുറമെ സംസ്ഥാന വിഹിതമായി 3,000 രൂപ കൂടി അധികമായി നൽകും. ഇതോടെ കർഷകർക്ക് ലഭിക്കുന്ന വാർഷിക സഹായം 9,000 രൂപയായി ഉയരും.
ലഹരി വ്യാപനം തടയുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് എളുപ്പമാക്കാൻ സീറോ-എഫ്‌ഐആർ സംവിധാനം നടപ്പിലാക്കും. ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. ഇരകൾക്കും സാക്ഷികൾക്കും സംരക്ഷണം നൽകുന്ന സംവിധാനം ഉറപ്പാക്കും. തമിഴ് ജനതയുടെ വിശ്വാസം ആർജ്ജിക്കാനും സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.

