മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് ജില്ലാതല കണക്കുകൾ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിയുമെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ യുഡിഎഫിന് വലിയ ഗുണം ചെയ്തതായി പാർട്ടി കണക്കുകൂട്ടുന്നു.(Will win all seats in Malappuram, says Muslim League Working Committee )
ലീഗ് പ്രവർത്തകസമിതിയുടെ വിലയിരുത്തൽ പ്രകാരം ജില്ലയിൽ യുഡിഎഫ് അപ്രമാദിത്യം പ്രകടമാണ്. ശക്തമായ പോരാട്ടം നടന്ന പൊന്നാനിയിലും തവനൂരിലും അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. മന്ത്രി വി. അബ്ദുറഹ്മാൻ മണ്ഡലം മാറിയത് താനൂരിലും തിരൂരിലും യുഡിഎഫിന് വലിയ മുൻതൂക്കം നൽകി. താനൂരിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലീഗ് വിമതൻ മത്സരിച്ച മങ്കടയിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന് ലീഗ് വിലയിരുത്തുന്നു. വിശദമായ അവലോകനത്തിനായി ലീഗ് നേതൃത്വം ഈ മാസം 22-ന് വീണ്ടും യോഗം ചേരും. കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ 13 സീറ്റുകളും ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

