കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയത് മമതയാണെന്നും മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കണ്ട് ‘ഉപയോഗിച്ച് വലിച്ചെറിയുന്ന’ നയമാണ് അവർ സ്വീകരിക്കുന്നതെന്നും അഭിമുഖത്തിൽ ഒവൈസി കുറ്റപ്പെടുത്തി.(You Treat Muslims Like Cattle, Asaduddin Owaisi against Mamata Banerjee)
മുസ്ലീം വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുന്നു എന്നാരോപിച്ച് തന്നെ ‘ബി ടീം’ എന്ന് വിളിക്കുന്നവർക്ക് ഒവൈസി മറുപടി നൽകി. 1998-ലും 1999-ലും ബിജെപിയുടെ ആദ്യ പാർലമെന്ററി വിജയങ്ങൾക്ക് വഴിയൊരുക്കിയത് തൃണമൂൽ കോൺഗ്രസ് ആണെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. ഗുജറാത്ത് വംശഹത്യയുടെ പേരിൽ രാജ്യം മുഴുവൻ ബിജെപിക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ മമത കേന്ദ്ര കാബിനറ്റിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുസ്ലീം വിഭാഗത്തിന്റെ പുരോഗതിക്കായി മമത സർക്കാർ എന്ത് ചെയ്തെന്ന് ഒവൈസി ചോദിച്ചു. “എന്തുകൊണ്ടാണ് നിങ്ങൾ മുസ്ലീം മേഖലകളിൽ സെസ് സ്ഥാപിക്കാത്തത്? മുസ്ലീങ്ങളെ നിങ്ങൾ കന്നുകാലികളെപ്പോലെയാണ് കാണുന്നത്. വോട്ടിനായി അവരെ കറന്നെടുക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നു.” — അസദുദ്ദീൻ ഒവൈസി പറഞ്ഞു.
തൃണമൂൽ വിമതൻ ഹുമായൂൺ കബീറുമായുള്ള സഖ്യം അവസാനിച്ചതായും ഒവൈസി വ്യക്തമാക്കി. ഹുമായൂൺ കബീർ ബിജെപി നേതാക്കളുമായി ബന്ധം പുലർത്തുന്നു എന്നാരോപിക്കുന്ന ‘സ്റ്റിംഗ് വീഡിയോ’ പുറത്തുവന്നതിനെത്തുടർന്നാണ് ഒവൈസി സഖ്യം ഉപേക്ഷിച്ചത്. എന്നാൽ ഈ വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് ഹുമായൂൺ കബീറിന്റെ വാദം. താൻ ഇപ്പോൾ തൃണമൂലിനൊപ്പമാണെന്ന് ഹുമായൂൺ പ്രഖ്യാപിച്ചതോടെ, തന്നെ വഞ്ചിച്ചുവെന്ന നിലപാടിലാണ് ഒവൈസി. ഇനി ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും ബംഗാളിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും ഒവൈസി പ്രഖ്യാപിച്ചു. മാൾഡ, മുർഷിദാബാദ്, ബിർഭൂം, അസൻസോൾ എന്നിവിടങ്ങളിലായി ഒൻപത് സീറ്റുകളിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. 2021-ൽ ആറ് സീറ്റുകളിൽ മത്സരിച്ച എഐഎംഐഎമ്മിന് അഞ്ച് ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് നേടാനായത്.

