കൊച്ചി: ആലുവ നൊച്ചിമയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസി അറസ്റ്റിലായി (Aluva Nochimma Robbery Case). എടത്തല കോമ്പാറ ഇസ്മയിൽ മുക്ക് സ്വദേശി നിസാർ അസൈനാറെയാണ് (42) എടത്തല പൊലീസ് പിടികൂടിയത്. നൊച്ചിമ മോളത്ത് വീട്ടിൽ ടി.കെ. സുമതിയുടെ (70) മാലയാണ് ഇയാൾ കവർന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിസാർ മോഷണത്തിനായി എത്തിയത്. തുറന്നു കിടന്നിരുന്ന അടുക്കളവാതിലിലൂടെ അകത്തുകടന്ന ഇയാൾ, അവിടെയിരുന്ന മുളകുപൊടി എടുത്ത് സോഫയിൽ ഉറങ്ങുകയായിരുന്ന സുമതിയുടെ കണ്ണിൽ വിതറുകയായിരുന്നു. തുടർന്ന് രണ്ടര പവൻ തൂക്കമുള്ള സ്വർണ്ണമാല ബലം പ്രയോഗിച്ച് പൊട്ടിച്ചെടുത്തു. മാലയുടെ ഒരു ഭാഗം താഴെ വീണെങ്കിലും ബാക്കി ഭാഗവും ലോക്കറ്റുമായി ഇയാൾ കടന്നുകളഞ്ഞു.
സംഭവം നടക്കുന്നതിന് മുൻപ് നിസാർ വീട്ടിലെത്തി സുമതിയുടെ മകളും മക്കളും എവിടെ പോയെന്ന് തിരക്കിയിരുന്നു. ഈ വിവരമാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്. സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Summary: A 42-year-old neighbor, Nisar Assainar, was arrested for robbing a 70-year-old woman in Aluva’s Nochimma. The suspect entered the house through the back door and threw chili powder into the eyes of T.K. Sumathi, who was sleeping, before snatching her 2.5-sovereign gold chain. Edathala police apprehended the accused, who had earlier enquired about the presence of other family members at the house. The stolen ornaments were recovered, and the accused was remanded by the court.

