കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി അന്വേഷണത്തോട് കൃത്യമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി അത്യാവശ്യമാണെന്നുമാണ് പോലീസിന്റെ നിലപാട്.(Sexual assault case, Police want Ranjith back in custody)
നേരത്തെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ വീണ്ടും വിട്ടുകിട്ടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നാണ് രഞ്ജിത്ത് കോടതിയിൽ വാദിക്കുന്നത്. നടിയുടെ അഭിനയം താൻ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലെന്നും, ഇത് ചൂണ്ടിക്കാണിച്ച് സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും രഞ്ജിത്ത് ആരോപിക്കുന്നു. കസ്റ്റഡി അപേക്ഷയിലും രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിലും എറണാകുളം സി.ജെ.എം കോടതിയിൽ ഇന്നും വാദം തുടരും.

