തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കാൻ സിപിഐഎം നടത്തുന്ന രാഷ്ട്രീയ അജണ്ടയാണിതെന്ന് പരാതിയിൽ ആരോപിക്കുന്നു.(Fake campaign, Congress files complaint with DGP )
ഒരു വിഭാഗം ബോധപൂർവം വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും മൂന്നുപേർക്കെതിരെ കൃത്യമായ തെളിവുകളോടെ പരാതി നൽകിയിട്ടുണ്ടെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. കോൺഗ്രസ് ആപ്പിലൂടെ ശേഖരിച്ച പണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കാലത്ത് കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ കണക്കുകൾ പുറത്തുവിടുന്നതെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചിരുന്നു.
വിവാദങ്ങൾക്കിടെ പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്കുകൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഭവന നിർമ്മാണത്തിനായി ആകെ 6 കോടി 43 ലക്ഷം രൂപ ലഭിച്ചു. ഇതിൽ ഒരു കോടി അഞ്ച് ലക്ഷം രൂപ യൂത്ത് കോൺഗ്രസിന്റെ വിഹിതമാണ്. ദുരിതബാധിതർക്ക് വീട് നിർമ്മിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയ വകയിൽ പണം ഇതിനകം ചെലവാക്കി.

