ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കാൻ പോകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടുകഥകളാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഹർദീപ് സിംഗ് പുരി അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായത്.(Rumours Of Lockdown In India Completely False, says Union Government )
യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ ആഹ്വാനം ചെയ്തിരുന്നു. ലോക്ഡൗൺ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളെ മാതൃകയാക്കി പ്രതിസന്ധികളെ തരണം ചെയ്യണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ ഇത് പുതിയൊരു ലോക്ഡൗണിലേക്കുള്ള സൂചനയാണെന്ന രീതിയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ഇന്ധന ലഭ്യത കുറയുന്നതിനെത്തുടർന്ന് ‘എനർജി ലോക്ഡൗൺ’ ഉണ്ടാകുമെന്ന പ്രചാരണവും ശക്തമായിരുന്നു. എന്നാൽ പെട്രോളിയം മന്ത്രിയടക്കമുള്ളവർ ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ നിരന്തരം ഇടപെടുന്നുണ്ട്. ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിപണിയിൽ ലഭ്യമാണെന്നും ക്ഷാമമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ട സാഹചര്യമില്ല. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും സർക്കാർ നിർദ്ദേശിച്ചു.

