തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യമായി പരാതി നൽകിയ യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.(Supreme Court to consider plea seeking cancellation of Rahul Mamkootathil’s anticipatory bail today)
രാഹുൽ മാങ്കൂട്ടത്തിലിന് നിലവിൽ ലഭിച്ചിട്ടുള്ള മുൻകൂർ ജാമ്യം റദ്ദാക്കി അന്വേഷണവുമായി സഹകരിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നേരത്തെ ഹൈക്കോടതിയിൽ നിന്ന് അതിജീവിതയ്ക്കെതിരെ ഉണ്ടായ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ പത്തുപേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ കൂടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക.

