തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ യാതൊരുവിധ തർക്കങ്ങളോ വടംവലിയോ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, ഹൈക്കമാൻഡ് നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan says will not fight for CM post, Sunny Joseph will continue as KPCC president)
സി.പി.എമ്മിലെപ്പോലെ ഏകനായകത്വമല്ല, മറിച്ച് കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന്റേതെന്ന് സതീശൻ പറഞ്ഞു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി പൂർണ്ണമായ ധാരണയുണ്ട്. മുൻകാലങ്ങളിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിൽ സങ്കടമില്ലെന്നും നിലവിലെ ഉത്തരവാദിത്തങ്ങളിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 85 മണ്ഡലങ്ങളിൽ തർക്കമില്ലാതെ ഒറ്റപ്പേരാണ് നേതൃത്വം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് വി.ഡി. സതീശൻ സമർപ്പിച്ചത്. പ്ലാച്ചിമട സമരസമിതി നൽകിയ തുകയാണ് അദ്ദേഹം കെട്ടിവെക്കാനായി ഉപയോഗിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്ലാച്ചിമടയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പാവപ്പെട്ട ജനങ്ങളുടെ സ്നേഹവും പിന്തുണയും ഹൃദയത്തിലേറ്റുവാങ്ങിയാണ് ഈ തുക സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് കെ.പി.സി.സി അധ്യക്ഷ പദവിയിൽ മാറ്റമുണ്ടാകില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമ്പോഴും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുമെന്ന് സണ്ണി ജോസഫ് അറിയിച്ചതിനെത്തുടർന്നാണിത്. എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. പാലോട് രവി, മണക്കാട് സുരേഷ്, എം.എ. വാഹിദ്, മര്യാപുരം ശ്രീകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരെ താൽക്കാലിക ചുമതലയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും സണ്ണി ജോസഫ് തന്നെ തുടരട്ടെ എന്ന അന്തിമ തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

