തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മലയോര മേഖലകൾ ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.(Heat wave in Kerala, Yellow alert, caution issued in various districts)
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം പുനലൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്; 38.4 ഡിഗ്രി സെൽഷ്യസ്. കോട്ടയത്ത് 37.8 ഡിഗ്രിയും പാലക്കാട് 37.7 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. പാലക്കാട് ഉയർന്ന താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37°C വരെ ഉയർന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നത് കൂടുതൽ അസ്വസ്ഥതയുണ്ടാക്കും. പൊതുജനങ്ങൾ വെയിലത്ത് ജോലി ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പതിവിലും ഉയർന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.

