തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 23 വരെ സമയമുണ്ടെങ്കിലും, മാർച്ച് 15-ന് ശേഷം ലഭിച്ച അപേക്ഷകൾ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി പരിഗണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി (Kerala Election Voter List Deadline). ഒരു അപേക്ഷ പരിശോധിച്ച് വോട്ടർപട്ടികയുടെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്താൻ കുറഞ്ഞത് 10 ദിവസം വരെ സമയം ആവശ്യമായതിനാലാണ് ഈ തീരുമാനം.
മാർച്ച് 15 വരെയുള്ള അപേക്ഷകൾ മാത്രമേ ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുൻപായി പ്രൊസസ്സ് ചെയ്യാൻ സാധിക്കൂ. മാർച്ച് 15 മുതൽ 23 വരെയുള്ള കാലയളവിൽ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുമെങ്കിലും, അവ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ- തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പലർക്കും അവസാന നിമിഷം പേര് ചേർക്കാൻ ഈ തീരുമാനം തിരിച്ചടിയാകും. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന സൂചനകളും ഉയരുന്നുണ്ട്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. മെയ് 4-ന് ഫലം പ്രഖ്യാപിക്കും.
പുതുതായി വോട്ട് ചേർക്കാൻ അപേക്ഷിച്ചവർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ പരിശോധിക്കാവുന്നതാണ്.
Story Summary:
The Chief Electoral Officer of Kerala has clarified that those who applied to join the voter list after March 15, 2026, will not be eligible to vote in the upcoming Assembly elections. Although the deadline to submit applications is March 23, the processing and inclusion of names take at least 10 days. Therefore, only applications filed on or before March 15 will be included in the supplementary list for the April 9 polls. Applications received after this will be processed only after the election results are declared on May 4.

