ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് തങ്ങളുടെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും വിട്ടുനിൽക്കണമെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തമില്ലാത്ത രീതിയിൽ ഇടപെടുന്നതിനും എതിരെ സർവകലാശാല അധികൃതർ കർശന മുന്നറിയിപ്പ് നൽകി.(JNU Issues Advisory Asking Students To Refrain From Jantar Mantar Protest)
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയും സർവകലാശാലാ അച്ചടക്ക നടപടിയും ഉണ്ടാകുമെന്ന് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. പൊതുജന പ്രകടനങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ജന്തർ മന്തറിലോ പരിസരത്തോ നടക്കുന്ന കൂട്ടായ്മകളിൽ പങ്കെടുക്കുന്നതിൽ നിന്നും സന്ദർശിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ജെ.എൻ.യു നിർദ്ദേശിച്ചു.
സർവകലാശാലയുടെ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച് ഉത്തരവാദിത്തമുള്ള പൗരന്മാരായി പ്രവർത്തിക്കണമെന്നും ജെ.എൻ.യു അധികൃതർ ഓർമ്മിപ്പിച്ചു. നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിൽ രാജ്യത്തുടനീളമുള്ള സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വൻതോതിൽ പങ്കെടുക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ്. നേരത്തെ ഡൽഹി യൂണിവേഴ്സിറ്റിയും സമാനമായ നിർദ്ദേശം നൽകിയിരുന്നു.
Story Summary
JNU has advised its students and faculty to refrain from joining the ongoing CJP-led protests at Jantar Mantar and maintain responsibility on social media. The university warned that non-compliance with these safety advisories could lead to severe legal and disciplinary action under university rules.


