ആലപ്പുഴ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചെന്ന എ. വിജയരാഘവന്റെ പരിഹാസത്തിന് തക്കതായ മറുപടിയുമായി ജി. സുധാകരൻ. വിജയരാഘവൻ അമ്പലപ്പുഴയിൽ വന്ന് പത്ത് മിനിറ്റ് പ്രസംഗിച്ചാൽ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും അദ്ദേഹത്തിന് ഈ നാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Vijayaraghavan knows nothing about Alappuzha, says G Sudhakaran)
മുഖ്യമന്ത്രി ‘ചെറ്റ’ എന്ന് വിളിച്ചതിനെ സുധാകരൻ ന്യായീകരിച്ചു. ചെറ്റ എന്നത് ചെറ്റപ്പുരകളുടെ പ്രതീകമാണ്. 18 വയസ്സ് വരെ താൻ ജീവിച്ചത് ചെറ്റപ്പുരയിലാണ്. മുഖ്യമന്ത്രി നിഘണ്ടു വായിക്കാത്തതുകൊണ്ടാണ് മലയാളത്തിന്റെ അർത്ഥഭേദങ്ങൾ അറിയാത്തത്. അദ്ദേഹത്തെ വിമർശിക്കും, പക്ഷേ ചീത്ത വിളിക്കില്ല. അതെന്റെ ഗുരുത്വമാണ്, സുധാകരൻ പറഞ്ഞു.
ജി. സുധാകരൻ കോൺഗ്രസിന്റെ തൊപ്പി ധരിച്ചുനിൽക്കുന്ന ചിത്രം ദുഃഖിപ്പിക്കുന്നുവെന്ന മന്ത്രി പി. പ്രസാദിന്റെ പ്രസ്താവനയ്ക്കും സുധാകരൻ മറുപടി നൽകി. പി. പ്രസാദ് ഗുരുത്വമില്ലാത്തവനാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കുട്ടനാട്ടിലെ പ്രശ്നങ്ങളിൽ താൻ ഇടപെട്ടതുപോലെ പ്രസാദിന് കഴിയില്ലെന്നും അന്ന് പ്രസാദായിരുന്നെങ്കിൽ ഓടിയേനെ എന്നും അദ്ദേഹം പരിഹസിച്ചു. ചേർത്തലയിൽ പ്രസാദിന്റെ വിജയം തുലാസിലാണെന്നും സിപിഐയിൽ തനിക്കെതിരെ പറയുന്നത് പ്രസാദ് മാത്രമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു..

