കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തത് പണം വാങ്ങിയാണെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ശക്തമായി മറുപടി നൽകി. ആരോപണം തെളിവ് സഹിതം തെളിയിക്കണമെന്നും, അങ്ങനെ തെളിയിക്കാൻ കഴിയുമെങ്കിൽ നേരിട്ട് വന്ന് സംസാരിക്കാമെന്നും രഞ്ജിനി വ്യക്തമാക്കി. (Ranjini Haridas Reply To B Gopalakrishnan)
ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രഞ്ജിനി ഹരിദാസും നടിമാരായ സിജ റോസും ജാൻമണിയും സമരവേദിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിക്കെതിരെ ബി. ഗോപാലകൃഷ്ണൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ആരോപണത്തോട് പ്രതികരിച്ച രഞ്ജിനി, താൻ പണം വാങ്ങിയെന്നു പറയുന്നവർ അത് തെളിവുകളോടെ തെളിയിക്കണമെന്നു വെല്ലുവിളിച്ചു. “എത്ര തുകയാണ് വാങ്ങിയതെന്ന് പറഞ്ഞാൽ എന്റെ അക്കൗണ്ട് പരിശോധിച്ച് മറുപടി നൽകാമായിരുന്നു. ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? ഞാൻ കേട്ടിട്ട് പോലുമില്ല,” എന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
“അദ്ദേഹത്തിന് ആളുകളെ പണം നൽകി വിളിക്കുന്ന ശീലമുണ്ടാകാം. അതുകൊണ്ടാകാം മറ്റുള്ളവരെയും അങ്ങനെ കാണുന്നത്. ആരായാലും തെളിവുകളുമായി എന്റെ വീട്ടിലേക്ക് വരൂ. ഒരു മേശയുടെ ഇരുവശത്തും ഇരുന്ന് സംസാരിക്കാം. ഞാൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ നികുതിയും അടയ്ക്കേണ്ടതല്ലേ,” എന്നും അവർ പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിൽ പങ്കെടുത്തത് വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും, സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളോട് പ്രതികരിക്കുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും രഞ്ജിനി പറഞ്ഞു. “നമ്മുടെ ഉള്ളിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് അത്തരമൊരു സമരത്തിന്റെ ഭാഗമാകുന്നത്. വിദ്യാർഥികളുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഞാൻ നിൽക്കുന്നത്. മാറ്റത്തിനായി ശബ്ദമുയർത്തുന്നത് പ്രധാനമാണ്,” എന്നും അവർ കൂട്ടിച്ചേർത്തു.
പൊതുജീവിതത്തിൽ വിമർശനങ്ങളും പിന്തുണയും ഒരുപോലെ സ്വാഭാവികമാണെന്നും, അതൊന്നും തന്നെ ബാധിക്കാറില്ലെന്നും രഞ്ജിനി വ്യക്തമാക്കി. “ചിലർ കയ്യടിക്കും, ചിലർ വിമർശിക്കും. അതൊന്നും എന്നെ സ്വാധീനിക്കില്ല. ഞാൻ തീയിൽ കുരുത്തതാണ്. ഈ സമരത്തിനൊപ്പം ഇനിയും ഉണ്ടാകും,” എന്നും അവർ പറഞ്ഞു.
ഡൽഹി വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ള ചില കലാകാരൻമാർ സമരവേദിയിലെത്തിയതിന് പിന്നാലെയാണ് ബി. ഗോപാലകൃഷ്ണൻ ഇവർ പണം വാങ്ങിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന ആരോപണം ഉന്നയിച്ചത്. ഈ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിവിധ രാഷ്ട്രീയ-സാംസ്കാരിക വൃത്തങ്ങളിലും വിമർശനം ഉയർന്നിരുന്നു.
Summary: Actor and television presenter Ranjini Haridas has strongly denied BJP leader B. Gopalakrishnan’s allegation that she was paid to participate in the Delhi student protest. Challenging him to produce evidence, she said she joined the protest out of conviction and would continue to support the students.


