കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രണ്ടാഴ്ചയായി തുടരുന്ന പാചകവാതക ക്ഷാമം കേരളത്തിലെ ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കൊച്ചിയിലടക്കം 70 ശതമാനത്തോളം ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണ്. തുറന്നുപ്രവർത്തിക്കുന്ന പലയിടങ്ങളിലും മെനു വെട്ടിച്ചുരുക്കി നിയന്ത്രിത രീതിയിലാണ് വിതരണം നടക്കുന്നത്.(LPG shortage worsens, Hotel sector in crisis)
പാചകവാതക ഉപയോഗം കൂടുതലായി വേണ്ടിവരുന്ന ദോശ, പൊറോട്ട തുടങ്ങിയ ലൈവ് വിഭവങ്ങൾ പല ഹോട്ടലുകളും ഒഴിവാക്കി. പ്രമുഖ സ്ഥാപനങ്ങൾ വിറകടുപ്പുകൾ ഉപയോഗിച്ചാണ് നിലവിൽ പ്രതിസന്ധിയെ അതിജീവിക്കുന്നത്. സിലിണ്ടർ ലഭിക്കുമ്പോൾ മാത്രം തുറക്കുകയും സ്റ്റോക്ക് തീരുന്ന മുറയ്ക്ക് അടയ്ക്കുകയും ചെയ്യുന്ന രീതിയാണ് പലരും പിന്തുടരുന്നത്.
ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിഹിതം കേന്ദ്രസർക്കാർ 20 ശതമാനം വർദ്ധിപ്പിച്ചു. സിലിണ്ടർ ലഭ്യമാക്കാമെന്ന സർക്കാരിന്റെ ഉറപ്പിനെത്തുടർന്ന് ഹോട്ടൽ അസോസിയേഷൻ നാളെ നടത്താനിരുന്ന പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡീസലിന് ലിറ്ററിന് 22 രൂപ വർദ്ധിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളെയും എൻജിനുകളെയും ഇതിൽ നിന്ന് ഒഴിവാക്കി കേന്ദ്രം ആശ്വാസം നൽകി.

