തിരുവനന്തപുരം: മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കൾ. അഞ്ച് രോഗികൾ മരിച്ചുവെന്നും, അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണകാരണമെന്നുമാണ് ഇവർ പറയുന്നത്.(Thiruvananthapuram Medical College fire, Relatives allege the death of patients )
നെയ്യാറ്റിൻകര സ്വദേശിയായ സനീഷ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സനീഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
തീപിടിത്തമുണ്ടായപ്പോൾ രോഗിയെ മാറ്റുന്നതിനിടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തതാണ് നില വഷളാകാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചുതുടങ്ങിയ സനീഷിന് തീപിടിത്തത്തിന് ശേഷം പെട്ടെന്ന് നില വഷളായതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സനീഷിനെ കൂടാതെ കൃഷ്ണൻകുട്ടി, അബ്ദുൾ റഹീം, ഓമന അമ്മ, ശ്രീധരൻ എന്നിവരും മരണപ്പെട്ടുവെന്നാണ് വിവരം.

