കൊല്ലം: ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വിധി കേൾക്കുന്നതിനായി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Dr. Vandana Das murder case, Convict Sandeep’s sentencing today)
2023 മെയ് 10-ന് പുലർച്ചെയാണ് കേരള മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന സന്ദീപ്, അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സന്ദീപിന്റെ ആക്രമണത്തിൽ ഡോക്ടറെ കൂടാതെ മൂന്ന് പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. കേസിന്റെ വിചാരണ വേളയിൽ 70-ലേറെ സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി നേരത്തെ തള്ളിയിരുന്നു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

