തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള തർക്കങ്ങൾ പാർട്ടിയുടെ വലിയ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയും ബലാബലത്തിന് തയ്യാറെടുത്തുമാണ് യുഡിഎഫ് കണ്ടിരുന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തോടെ പടപാളയത്തിലാണെന്ന് മനസ്സിലായെന്നും അദ്ദേഹം പരിഹസിച്ചു.(This Candidate selection marks Congress’s downfall, MV Govindan mocks Congress)
എംപിമാർക്ക് പലർക്കും നിയമസഭയിലേക്ക് മത്സരിക്കണം. കെ. സുധാകരന്റെ തീരുമാനം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സ്ഥാനാർത്ഥി പട്ടിക പോലും സമയത്തിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്, എം.വി. ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫിന്റെ മൂന്നാം ഊഴം എന്നത് കേവലം മുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ഉള്ളതല്ല. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൽ ഇനി പ്രഖ്യാപിക്കാനുള്ള സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അബ്ദുറഹ്മാൻ സ്വതന്ത്രനാണെന്നും അദ്ദേഹം എവിടെ മത്സരിക്കണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തും ചിലയിടങ്ങളിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഗൗരവത്തോടെ കണ്ട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. ഗോവിന്ദനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

