കൊച്ചി: കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ ഒഴിവാക്കി മനോജ് മൂത്തേടനെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എന്നാണ് വിവരം. നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് തർക്കം നിലനിന്നിരുന്ന ഈ സീറ്റിൽ അന്തിമ തീരുമാനമായത്.(Assembly Elections, No seat for Eldhose Kunnappilly in Perumbavoor)
എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള നിയമനടപടികളും നിലവിലെ കേസുകളുമാണ് അദ്ദേഹത്തെ മത്സരരംഗത്തുനിന്ന് മാറ്റിനിർത്താൻ പ്രധാന കാരണമായത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരുടെ പേരുകളാണ് പെരുമ്പാവൂരിലേക്ക് പരിഗണിച്ചിരുന്നത്. ഇതിൽ നിന്നാണ് മനോജ് മൂത്തേടനെ അന്തിമമായി തിരഞ്ഞെടുത്തത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വലിയ തർക്കം നിലനിന്നിരുന്ന ആറ് മണ്ഡലങ്ങളിൽ ഒന്നായിരുന്നു പെരുമ്പാവൂർ. പട്ടിക വൈകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

