This Content Is Only For Subscribers
നൂറ്റാണ്ടുകളായി സന്ദർശകരെയും ചരിത്രകാരന്മാരെയും പര്യവേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകമാണ് പാരീസിലെ തിരക്കേറിയ തെരുവുകൾക്കടിയിൽ മറഞ്ഞിരിക്കുന്നത്. പ്രണയ നഗരം എന്ന് അറിയപ്പെടുന്ന പാരീസിനും പറയുവാനുണ്ട് ഇരുട്ടിന്റെ അറപ്പിക്കുന്ന കഥകൾ. അറുപതു ലക്ഷത്തിൽ അധികം വരുന്ന മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മുകളിലാണ് പ്രണയത്തിന്റെ നഗരം സ്ഥിതിചെയ്യുന്നത്. ഭൂഗർഭ തുരങ്കങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിശാലമായ ശൃംഖലയായ പാരീസിലെ കാറ്റകോംബ്സ് (Catacombs of Paris) നഗരത്തിന്റെ ചരിത്രത്തിലേക്കും വളരെക്കാലം മുൻപ് ജീവിക്കുകയും മരിക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലേക്കും കാഴ്ചക്കാരെ വഴി നടത്തുന്നു.
ശവങ്ങളാൽ നിറഞ്ഞ ശ്മശാനങ്ങൾ
പതിനെട്ടാം നൂറ്റാണ്ടിൽ പാരീസ് വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധി നേരിടുകയുണ്ടായി. നഗരത്തിലെ ശ്മശാനങ്ങൾ, പ്രത്യേകിച്ച് ലെസ് ഇന്നസെന്റ്സ് സെമിത്തേരി തിങ്ങിനിറഞ്ഞിരുന്നു. കഷ്ടിച്ച് ഒരു മൃതദേത്തെ പോലും സംസ്കരിക്കാൻ കഴിയാത്ത സാഹചര്യം. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ വളരെ അടുത്ത് കുഴിച്ചിടുകയും, ചുറ്റുമുള്ള പ്രദേശങ്ങളിലെ വായുവിൽ ചീഞ്ഞഴുകിയ ശവങ്ങളുടെ ദുർഗന്ധം പരക്കുവാനും തുടങ്ങി. പല രോഗങ്ങൾ കാരണം മരണപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കാൻ ആരംഭിച്ചിരുന്നു. പ്ലേഗ് വ്യാപനം, ഫ്രഞ്ച് വിപ്ലവം എന്നിവ മൂലം മരണപ്പെടുന്നവരുടെ എണ്ണവും ഏറെയായിരുന്നു. ശ്മശാനങ്ങളിൽ സ്ഥല പരിമിതി കാരണം മൃതദേഹങ്ങൾ അടുത്തടുത്തായി കുഴിച്ചിടുവാൻ തുടങ്ങി, എന്നാൽ ഇതു വഴിയൊരുക്കിയതോ ഇതിലും വലിയ പ്രശ്നങ്ങളെ ആയിരുന്നു. യാതൊരു മുൻകരുതലുകളും ഇല്ലാതെ ഇത്തരത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചത് പാരീസ് നഗരത്തിൽ കുടിവെള്ളം മലിനമാകുന്നത് ഉൾപ്പെടെയുള്ള വിപത്തിലേക്ക് നയിച്ചു, ഇത് രോഗ വ്യാപനത്തെ കൂടുതൽ രൂക്ഷമാക്കി.
1786-ൽ ഫ്രഞ്ച് സർക്കാർ ഈ ഗുരുതരമായ പ്രശ്നത്തിന് പരിഹാരം എന്നവണ്ണം, നഗരത്തിലെ തിരക്കേറിയ ശ്മശാനങ്ങളിൽ നിന്നുള്ള ശവങ്ങൾ നഗരത്തിന് താഴെയുള്ള ഉപേക്ഷിക്കപ്പെട്ട ചുണ്ണാമ്പുകല്ല് ക്വാറികളിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആറ് ദശലക്ഷത്തിലധികം ആളുകളുടെ അസ്ഥികൾ സൂക്ഷിക്കുന്ന മരിച്ചവരുടെ സാമ്രാജ്യമായി ഈ ഭൂഗർഭ കല്ലറ മാറി. ആദ്യകാലങ്ങളിൽ ഇന്ന് കാണുന്നത് പോലെ ആയിരുന്നില്ല അസ്ഥികൾ സൂക്ഷിച്ചിരുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ അസ്ഥികൾ ശ്രദ്ധാപൂർവ്വം പുറത്തെടുത്ത് തുരങ്കങ്ങളിലേക്ക് മാറ്റി, അവിടെ അവ ക്രമീകരിച്ചു. തലയോട്ടികൾ, അസ്ഥി കഷണങ്ങൾ, മറ്റ് അസ്ഥികൾ എന്നിവ അടുക്കുകയും സങ്കീർണ്ണമായ പാറ്റേണുകളിൽ ക്രമീകരിക്കുകയും ചെയ്തു. തുടക്കത്തിൽ അവയുടെ സ്ഥാനനിർണ്ണയത്തിൽ കുഴപ്പങ്ങളുണ്ടായിരുന്നുവെങ്കിലും, പിന്നീടുള്ള ക്രമീകരണങ്ങൾ കൂടുതൽ കലാപരമായ രൂപങ്ങൾ സ്വീകരിച്ചു തുടങ്ങി.
1810-ൽ തുരങ്കങ്ങളെ സന്ദർശിക്കാൻ കഴിയുന്ന ഒരു ശവകുടീരമാക്കി മാറ്റിയ ലൂയിസ്-എറ്റിയെൻ ഹെറികാർട്ടിൻ്റെ നിർദ്ദേശപ്രകാരം, കാറ്റകോംബുകൾ ആദ്യം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. കാലക്രമേണ, തുരങ്കങ്ങൾ പാരീസ് സംസ്കാരത്തിന്റെ അഭിവാജ്യ ഘടകമായി മാറി. അസ്ഥികളുടെ പ്രദർശനം മരിച്ചവരുടെ ഗംഭീരമായ വിശ്രമസ്ഥലമായി മാത്രമല്ല, നഗരത്തിന്റെ പ്രക്ഷുബ്ധമായ ചരിത്രത്തിന്റെയും ജീവിതത്തിന്റെ ദുർബലതയുടെയും ഓർമ്മപ്പെടുത്തൽ കൂടിയായി നിലനിൽക്കുന്നു.
പാരീസിലെ കാറ്റകോംബുകൾ ഏകദേശം 240 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. എന്നാൽ ഒരു ചെറിയ ഭാഗം, ഏകദേശം 1.5 കിലോമീറ്റർ മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്. കാറ്റകോംബുകളുടെ വീതി ഇടുങ്ങിയ തുരങ്കങ്ങളിൽ 2-5 മീറ്റർ മുതൽ വലിയ അറകളിൽ 10-15 മീറ്റർ വരെയായി വ്യത്യാസപ്പെടുന്നു. കാറ്റകോംബിൻ്റെ ആഴം ശരാശരി 20-30 മീറ്റർ തെരുവ് നിരപ്പിൽ താഴെയാണ്, ചില പ്രദേശങ്ങൾ 40 മീറ്റർ വരെ ആഴത്തിലുമാണ്. ചുണ്ണാമ്പുകല്ലും ജിപ്സവും കൊണ്ട് കൊത്തിയെടുത്ത ഈ വിശാലമായ ഭൂഗർഭ ശൃംഖല ഏകദേശം 11 ഹെക്ടർ അഥവാ 27 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.
ഭീതിപ്പെടുത്തുന്ന അസ്ഥികളുടെ ലോകത്തിലേക്ക് ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പാരിസിലെ കാറ്റകോംബ്സ് ഇന്ന് നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പാരീസിന്റെ പരിണാമത്തിന്റെ സവിശേഷമായ ഒരു സാക്ഷ്യപത്രമായും ഭൂതകാലത്തിന്റെ ഭയാനകവും എന്നാൽ ആകർഷകവുമായ ഒരു ഓർമ്മപ്പെടുത്തലാണ് മരിച്ചവരുടെ സാമ്രാജ്യം.
The Catacombs of Paris serve as a massive underground ossuary containing the skeletal remains of over six million people, relocated from overflowing city cemeteries to resolve an 18th-century public health crisis. These labyrinthine tunnels, originally limestone quarries, stretch for nearly 240 kilometers beneath the city and feature skulls and bones arranged in intricate, macabre displays. Today, it remains one of the world’s most famous dark tourism sites, offering a haunting glimpse into the turbulent and plague-ridden history of the French capital.



