ധർമശാല: അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (India vs Afghanistan 1st ODI) ഇന്ത്യക്ക് തകർപ്പൻ ജയം. മഴ വില്ലനായെത്തിയതിനെ തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 7 വിക്കറ്റുകൾ ബാക്കിനിൽക്കെ ഇന്ത്യ അനായാസം മറികടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 24.5 ഓവറിൽ 194 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 22.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യത്തിലെത്തി (സ്‌കോർ: അഫ്ഗാനിസ്താൻ 194/10, ഇന്ത്യ 195/3). അർധസെഞ്ചുറിയോടെ മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്.
മഴമാറിയ പിച്ചിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും ചേർന്നാണ് ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ സ്കോർ ബോർഡിൽ 16 റൺസ് മാത്രമുള്ളപ്പോൾ ഇരുവരും തമ്മിലുണ്ടായ റൺഔട്ട് ധാരണാപ്പിശകിൽ രോഹിത്തിനെ (16 പന്തിൽ 16) ഇന്ത്യക്ക് നഷ്ടമായി. ഗില്ലിനോട് കടുത്ത ദേഷ്യം പ്രകടിപ്പിച്ചാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയത്. ഈ മത്സരത്തോടെ ഇന്ത്യക്കായി ഏകദിനം കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന അപൂർവ റെക്കോഡ് രോഹിത് ശർമ (39 വയസ്സും 44 ദിവസം) സ്വന്തമാക്കി. മൊഹീന്ദർ അമർനാഥിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്.
രോഹിത് മടങ്ങിയ ശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ 34 റൺസും ശ്രേയസ് അയ്യർ 12 റൺസും നേടി പുറത്തായി. പിന്നീട് വന്ന കെ.എൽ. രാഹുലിനെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. 66 പന്തിൽ 10 ഫോറും രണ്ട് സിക്സുമടക്കം 84 റൺസോടെ ഗിൽ പുറത്താകാതെ നിന്നു. മത്സരത്തിനിടെ ഏകദിന ക്രിക്കറ്റിൽ 3,000 റൺസ് എന്ന നാഴികക്കല്ലും ശുഭ്മാൻ ഗിൽ പിന്നിട്ടു.
നേരത്തെ, ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിന്റെ തകർപ്പൻ വെടിക്കെട്ട് സെഞ്ചുറിയാണ് അഫ്ഗാന് മാന്യമായ സ്കോർ സമ്മാനിച്ചത്. 51 പന്തിൽ എട്ട് ഫോറും എട്ട് സിക്സറുമടക്കം 102 റൺസാണ് ഗുർബാസ് അടിച്ചുകൂട്ടിയത്. സ്കോർ 14-ൽ നിൽക്കെ ഗുർബാസിനെതിരെയുള്ള എൽ.ബി.ഡബ്ല്യു (LBW) അപ്പീൽ ഇന്ത്യ റിവ്യൂ ചെയ്യാതിരുന്നതിലൂടെ ലഭിച്ച ജീവൻ അദ്ദേഹം കൃത്യമായി വിനിയോഗിച്ചു. പവർപ്ലേയ്ക്ക് മുന്നേ 26 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്ന അഫ്ഗാനെ നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുമായി (27) ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്ത് ഗുർബാസ് രക്ഷിക്കുകയായിരുന്നു. അസ്മത്തുള്ള ഒമർസായി (26) മാത്രമാണ് പിന്നീട് അഫ്ഗാൻ നിരയിൽ തിളങ്ങിയത്.
ഇന്ത്യക്കായി അന്താരാഷ്ട്ര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച പേസർ ഗുർനൂർ ബ്രാറും ഹർഷ് ദുബെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തങ്ങളുടെ വരവറിയിച്ചു. തുടക്കത്തിൽ തല്ലുവാങ്ങിയെങ്കിലും ഇരുവരും ശക്തമായി തിരിച്ചുവരികയായിരുന്നു. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും നേടി. പരിക്കേറ്റ വിരാട് കോലിക്ക് പകരം ഇഷാൻ കിഷനാണ് പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചത്. അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ ഇന്നിങ്സ് ജയത്തിന് പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യ വിജയത്തോടെ തുടക്കമിട്ടു കഴിഞ്ഞു.
Story Summary: India secured a 7-wicket victory over Afghanistan in the rain-curtailed 25-over first ODI at Dharamshala. Chasing Afghanistan’s 194, India reached the target in 22.5 overs, powered by captain Shubman Gill’s unbeaten 84. Earlier, Rahmanullah Gurbaz scored a blistering 102 for Afghanistan, while Indian debutants Gurnoor Brar and Harsh Dubey starred with three wickets each.

