കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ആകെ എട്ട് പേരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന് സമീപത്തുനിന്നും, ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് നാല് പേരെ കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്.(Aluva Athul murder case, All accused arrested)
തഴവ കടത്തൂർ സ്വദേശി നൗഫൽ (28), ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ (28) എന്നിവരുൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒപ്പിടാൻ എത്തിയതായിരുന്നു അലുവ അതുൽ. മടക്കയാത്രയിൽ സ്റ്റേഷന് വെറും രണ്ട് കിലോമീറ്റർ അകലെ വെച്ചാണ് അക്രമിസംഘം ഇയാളെ വളഞ്ഞത്. ഇന്നോവ കാറിൽ പിന്തുടർന്ന സംഘം, ദേശീയപാത നിർമ്മാണം നടക്കുന്ന കുഴിയിലേക്ക് അതുൽ സഞ്ചരിച്ച കാർ ഇടിച്ചു വീഴ്ത്തി.
കാറിൽ നിന്ന് പുറത്തിറങ്ങിയ അതുലിനെ വടിവാളും വെട്ടുകത്തിയുമായി എത്തിയ സംഘം ക്രൂരമായി വെട്ടുകയായിരുന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ സുഹൃത്തായ അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

